അബൂദബി: യു.എ.ഇയിലെ പൊതുമാപ്പിനുള്ള ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ അനധികൃത ഇന്ത്യക്കാരോട് നയതന്ത്ര കേന്ദ്രവും സാമൂഹിക പ്രവര്‍ത്തകരും. പൊതുമാപ്പ് അവസാനിക്കാന്‍ 28 നാളുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് നിര്‍ദേശം. പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ മാറി നില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണിത്.
പിന്നിട്ട രണ്ടു മാസത്തിനുള്ളില്‍ പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ആയിരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഈ മാസം 31ന്പൊതുമാപ്പ് ആനുകൂല്യം അവസാനിക്കും. അതിനു മുമ്പേ ഇപ്പോള്‍ മാറി നില്‍ക്കുന്നവരെ കൂടി വിവിധ പൊതുമാപ്പ് കേന്ദ്രങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് എന്നിവക്കു ചുവടെ സന്നദ്ധ പ്രവര്‍ത്തകര്‍ നടപടി ഊര്‍ജിതമാക്കുന്നത്.
അനധികൃത താമസക്കാര്‍ എത്രയും വേഗം രാജ്യം വിട്ടുപോകുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്നു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിലെ താമസകാര്യ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് റക്കന്‍ അല്‍ റാഷിദി ആവശ്യപ്പെട്ടു.
പൊതുമാപ്പ് ഉപയോഗപ്പെടുത്താതെ രാജ്യത്തു തുടര്‍ന്നാല്‍ കനത്ത പിഴയും തടവും ഉണ്ടായിരിക്കുമെന്നും അുദ്ദഹം മുന്നറിയിപ്പു നല്‍കി. നിയമലംഘകരെ ജോലിക്കു വെക്കുന്ന കമ്പനി ഉടമ ആളൊന്നിന് അരലക്ഷം ദിര്‍ഹം വീതം പിഴ ചുമത്തും. ഓഗസ്റ്റ് ഒന്നിനാണ് പൊതുമാപ്പ് ആരംഭിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.