റിയാദ്: രാജ്യത്തേക്ക് കൂടുതല്‍ വിദേശികളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് ടൂറിസം വകുപ്പ്. വിദേശരാജ്യങ്ങളിലെ സൗദി എംബസികളിലൂടെ 40 ഡോളര്‍ ഫീസിന് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്ന കാര്യം പഠിക്കുന്നതായി ടൂറിസം, ദേശീയ പൈതൃക വകുപ്പ് മേധാവി സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു.
സൗദിയില്‍ നിലവില്‍ ഏതു വിസയ്ക്കും രണ്ടായിരം റിയാലാണ് ഫീസ്. കഴിഞ്ഞ വര്‍ഷം വിദേശങ്ങളിലേക്ക് പോയ സൗദി വിദേശസഞ്ചാരികള്‍ എണ്ണായിരം കോടി റിയാല്‍ ചെലവഴിച്ചതായാണ് ടൂറിസം വകുപ്പിന്റെ കണക്ക്. ഭീമമായ ഫീസ് വിനോദ സഞ്ചാരികളെ രാജ്യത്തുനിന്ന് അകറ്റിനിര്‍ത്തുന്നതിന് ഇടയാക്കുമെന്ന കാര്യം കണക്കിലെടുത്താണ് 40 ഡോളറിന് ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.
തുടക്കത്തില്‍ പരിമിതമായ ഗ്രൂപ്പുകള്‍ക്കു മാത്രമാണ് 40 ഡോളറിന് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുക. അടുത്ത കാലത്ത് സൗദിയില്‍ വിനോദ സഞ്ചാര വ്യവസായ മേഖലയിലെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണ് പുതിയ ടൂറിസ്റ്റ് വിസ സമ്പ്രദായം നടപ്പിലാക്കുന്നത്. വിനോദ സഞ്ചാര പദ്ധതികള്‍ക്ക് പലിശരഹിത വായ്പകള്‍ നല്‍കുന്നതിന് 280 കോടി റിയാലിന്റെ ഫണ്ട് സ്ഥാപിക്കുന്നതിന് അടുത്തിടെ ഉന്നതാധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്.
പദ്ധതികള്‍ വിപുലീകരിച്ച് 2030 ല്‍ ഹജ്, ഉംറ തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയര്‍ത്തുന്നതിനാണ് സൗദി ലക്ഷ്യമിടുന്നത്. ഉയര്‍ന്ന സേവന നിരക്കുകളാണ് ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രധാന വെല്ലുവിളി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.