അബൂദബി: അറബി അറിയാത്തവര്‍ പ്രതിയായ കേസുകളില്‍ പരാതിക്കാര്‍ കേസ് ഫയലുകള്‍ ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്ത് സമര്‍പ്പിക്കണമെന്ന് അബൂദബി നീതിന്യായ വകുപ്പിന്റെ നിര്‍ദേശം. അബൂദബിയിലെ സിവില്‍, കോമേഴ്‌സ്യല്‍ കോടതികളില്‍ ഈ നിബന്ധന നടപ്പാക്കും.
മിഡിലീസ്റ്റ് ആഫ്രിക്ക മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം നടപ്പാക്കുന്നത്. നേരത്തെ എല്ലാ കോടതികളിലും അറബിയില്‍ മാത്രമായിരുന്നു രേഖകള്‍ സമര്‍പ്പിച്ചിരുന്നത്. പ്രതികള്‍ സ്വന്തം നിലയില്‍ തര്‍ജമ നടത്തിയാണ് വിശദാംശങ്ങള്‍ മനസ്സിലാക്കിയിരുന്നത്. നല്ലൊരു തുക ഇതിന് ചെലവ് വന്നിരുന്നു.
ഇംഗ്ലീഷ് രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി തെരഞ്ഞെടുക്കുന്ന മിന മേഖലയിലെ ആദ്യത്തെയും ലോകത്തെ മൂന്നാമത്തെയും കോടതികളെന്ന് അബൂദബി നീതിന്യായ വകുപ്പ് അണ്ടര്‍ സെക്രട്ടറി ചീഫ് ജസ്റ്റിസ് യൂസുഫ് ആല്‍ അബ്‌റി പറഞ്ഞു. അതേസമയം, ഈ നിബന്ധന തൊഴില്‍ കോടതികള്‍ക്ക് ബാധകമല്ല. വിവര്‍ത്തനത്തിന്റെ ചെലവ് തൊഴിലാളികള്‍ക്ക് വഹിക്കാന്‍ കഴിഞ്ഞെന്ന് വരില്ലെന്നതാണ് കാരണം. ക്രിമിനല്‍, പെരുമാറ്റക്കുറ്റ കോടതികളും ഈ നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.