സംസ്ഥാനത്തെ ഒന്നടങ്കം ആശങ്കയിലാക്കി പടര്‍ന്നു പിടിക്കുകയാണ് നിപ വൈറസ്. ഈ രോഗം പടര്‍ന്ന് പിടിക്കുമ്പോഴും എങ്ങനെയാണ് ഈ വൈറസ് പരക്കുന്നത്, എന്തെല്ലാം മുന്‍കരുതല്‍ എടുക്കണം, എന്തൊക്കെയാണ് രോഗ ലക്ഷണങ്ങള്‍ എന്നിവ എന്താണെന്ന് അധികമാര്‍ക്കും അറിയില്ല. ആദ്യം നിപ്പ് വൈറസ് എന്താണെന്ന് നോക്കാം.
നിപ വൈറസ്
ഹെനിപാ വൈറസ് ജീനസിലെ ഒരു ആര്‍എന്‍എ വൈറസ് ആണ് നിപ വൈറസ്. മലേഷ്യയിലെ കമ്പുങ്ങ് ഭാരുസംഗായി നിപ എന്ന പ്രദേശത്തെ ഒരു രോഗിയില്‍ നിന്ന് ആദ്യം വേര്‍തിരിച്ചെടുത്തതുകൊണ്ട് നിപ വൈറസ് എന്ന പേര് നല്‍കി. പാരാമിക്സോവൈറിഡേ ഫാമിലിയിലെ അംഗമാണ് നിപാ വൈറസ്. മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന മാരകമായ ഈ വൈറസ്, രോഗികളുടെ മരണത്തിന് വരെ കാരണമാകുന്നു.
വൈറസ് പരക്കുന്നത് എങ്ങനെ?
നിപ വൈറസ് വായുവിലൂടെ പരക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു. വൈറസ് ബാധിച്ച പക്ഷി-മൃഗാദികള്‍, മനുഷ്യര്‍ എന്നിവരില്‍ നിന്നുമാണ് മറ്റു മനുഷ്യരിലേക്ക് രോഗം പകരുകന്നത്. ഫ്രൂട്ട് വവ്വാലുകള്‍ കടിച്ച പഴം കഴിക്കുന്നതിലൂടെയും രോഗം പകരും.
രോഗ ലക്ഷണം
അഞ്ച് മുതല്‍ 14 ദിവസം വരെയാണ് ഇന്‍ക്യൂബേഷന്‍ പിരീഡ്. വൈറസ് അകത്ത് പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങാന്‍ ഇത്രയും സമയം വേണം. തലവേദന, പനി, തലകറക്കം, ഛര്‍ദ്ദി തുടങ്ങിയവയാണ് നിപയുടെ പ്രധാന ലക്ഷണങ്ങള്‍. ഏഴ് മുതല്‍ പത്ത് ദിവസം വരെ ലക്ഷണങ്ങള്‍ കാണപ്പെടാം.
രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നുരണ്ട് ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.
പ്രതിരോധവും ചികിത്സയും
ഇതുവരെ നിപ വൈറസിനെ ചെറുക്കാന്‍ പ്രതിരോധ കുത്തിവെപ്പൊന്നും കണ്ടുപിടിച്ചിട്ടില്ല.
മുന്‍കരുതല്‍
അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ലാത്തതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഉമിനീര്‍ എന്നിവയിലൂടെ വൈറസ് പകര്‍ച്ച ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. വൈറസ് ബാധിച്ച രോഗിയെ പരിചരിക്കുന്നവര്‍ കൈയ്യുറയും മാസ്‌ക്കും ധരിക്കണം. കൈ സോപ്പ് ഉപയോഗിച്ച് ഇടവെട്ട് കഴുകണം. രോഗിയുടെ വസ്ത്രങ്ങളും പ്രത്യേകം സൂക്ഷിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.