ഓസ്ട്രേലിയ: ഓസ്ട്രേലിയന്‍ പൗരത്വത്തിനായി അപേക്ഷിച്ച് തീരുമാനത്തിനായി കാത്തിരിക്കുന്നതത് രണ്ടേകാല്‍ ലക്ഷത്തോളം പേര്‍. പൗരത്വം ലഭിക്കാനായി കാത്തിരിക്കുന്ന 2,21,000 പേരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പൗരന്‍മാരണ്. മുപ്പതിനായിരത്തോളം പേര്‍. ഓസ്ട്രേലിയന്‍ ആഭ്യന്തര വകുപ്പിന്റെ കണക്കുകളിലാണ് കെട്ടിക്കിടക്കുന്ന പൗരത്വ അപേക്ഷകളുടെ വിശദാംശങ്ങളുള്ളത്.
പൗരത്വ അപേക്ഷകളില്‍ വേഗത്തില്‍ തീരുമാനമെടുക്കാനായി പുതിയ പദ്ധതി നടപ്പാക്കിയെന്നും, പൗരത്വം ലഭിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടതിനു പിന്നാലെയാണ് ഈ പുതിയ കണക്കുകള്‍ പുറത്തുവന്നത്. 27,000 യു കെ പൗരന്‍മാരും, 17,000 ചൈനീസ് പൗരന്‍മാരും പൗരത്വ അപേക്ഷ നല്‍കി കാത്തിരിക്കുന്നുണ്ട്. പൗരത്വ അപേക്ഷ നല്‍കുന്ന ഒരാള്‍ക്ക് ഇപ്പോള്‍ ശരാശരി 493 ദിവസമാണ് പൗരത്വ ദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കാത്തിരിക്കേണ്ടി വരുന്നത്.
2012-13ല്‍ ഇത് വെറും 167 ദിവസമായിരുന്നു. ഈ 493 ദിവസങ്ങളില്‍ 410 ദിവസവും അപേക്ഷയിന്‍മേലുള്ള തീരുമാനം അറിയുന്നതിനാണ്. അതിനു ശേഷം പൗരത്വ ദാന ചടങ്ങിനായുള്ള കാത്തിരിപ്പാണ് ബാക്കി.
2017- 18 അവസാനത്തോടെ പൗരത്വത്തിനായി കാത്തിരിക്കുന്നവരുടെ എണ്ണം 2,45,000 ആയി ഉയര്‍ന്നിരുന്നു. പൗരത്വ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഈ നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചതോടെ വീണ്ടും കൂടുതല്‍ പേര്‍ക്ക് പൗരത്വം അനുവദിച്ചുതുടങ്ങി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.