ജിദ്ദ: സൗദിയില്‍ തൊഴിലാളികളുടെ ജോലി മാറ്റം നിര്‍ത്തിവെച്ചത് പിന്‍വലിക്കില്ലന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം. പ്രൊഫഷണ്‍ മാറ്റം താല്‍ക്കാലികമായി പിന്‍വലിച്ചെന്ന പ്രചാരണം തള്ളിയാണ് മന്ത്രാലയത്തിന്റെ വിശദീകരണം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് തൊഴിലാളികളുടെ പ്രൊഫഷന്‍ മാറ്റം സൗദി നിര്‍ത്തിവെച്ചത്. നേരത്തെ വിവിധ തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് തൊഴില്‍ മാറാനുള്ള അവസരമുണ്ടായിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചാണ് പ്രൊഫഷന്‍ മാറ്റിയിരുന്നത്.
അതേസമയം വിവിധ മേഖലയില്‍ സ്വദേശിവത്കരണം വന്നതോടെ ഈ മേഖലയിലുള്ള വിദേശികള്‍ തൊഴില്‍ മാറാന്‍ തുടങ്ങിയതോടെ ഇതു തടഞ്ഞ് സ്വദേശികള്‍ക്ക് പരമാവധി ജോലി ഉറപ്പു വരുത്തുന്നതിനായിരുന്നു പ്രൊഫഷന്‍ മാറ്റം കൊണ്ടുവന്നത്. പ്രൊഫഷന്‍ മാറ്റം രണ്ട് മാസത്തേക്ക് അനുവദിച്ചതായി സോഷ്യല്‍ മീഡിയകളില്‍ വ്യാപക പ്രചാരണമുണ്ടായിരുന്നു. ഇത് നിഷേധിച്ചാണ് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ നിലപാട്.
തീരുമാനം പുനപരിശോധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമപ്രകാരം ഇഖാമയിലില്ലാത്ത ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇതു കണ്ടെത്താന്‍ പരിശോധന നടക്കുന്നുണ്ട്. പിഴയും നാടുകടത്തലുമാണ് നിയമലംഘനത്തിനുള്ള ശിക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.