ദുബായ്: അടിയന്തരഘട്ടങ്ങളില്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകാനും നടപടികള്‍ ഏകോപിപ്പിക്കാനും പ്രത്യേക വാഹനവുമായി ദുബായ് ആര്‍ടിഎ. ഉപഗ്രഹവുമായി ബന്ധിപ്പിച്ച വാര്‍ത്താവിനിമയ സംവിധാനത്തോടുകൂടിയ മൊബൈല്‍ കമാന്റ് വെഹിക്കിള്‍ എത്തുന്നതോടെ വാഹനാപകടങ്ങളില്‍ നിമിഷങ്ങള്‍ക്കകം ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു.
കൃത്യമായ വിവരങ്ങള്‍ ലഭ്യമാകാത്തതുമൂലം അപകടങ്ങളും മറ്റുമുണ്ടായാല്‍ നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ് ആര്‍ടിഎ മൊബൈല്‍ കമാന്റ് വാഹനത്തിന് രൂപം കൊടുത്തത്. സിസിടിവി കവറേജ് ഇല്ലാത്ത സ്ഥലങ്ങളില്‍ ആര്‍ടിഎയുടെ ഇസി ത്രീ നിയന്ത്രണ കേന്ദ്രവുമായി ബന്ധപ്പെടാനും വിവരങ്ങളും ദൃശ്യങ്ങളും പങ്കുവെക്കാനും വേണ്ട സാങ്കേതികതയും സഞ്ചരിക്കുന്ന പുതിയ കമാന്റ് വാഹനത്തിന്റെ പ്രത്യേകതയാണ്.
അടിയന്തര സാഹചര്യങ്ങളില്‍ സ്ഥിഗതികള്‍ വിലയിരുത്താനും കൃത്യമായ തീരുമാനങ്ങളെടുക്കാനും കമാന്റ് വാഹനം നല്‍കുന്ന വിവരങ്ങള്‍ ക്രൈസിസ് മാനേജമെന്റ് സംഘത്തിന് സഹായമാകും. ഇതിന് അനുയോജ്യമായ രീതിയില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. ദുബായ് പൊലീസ്, മുനിസിപ്പാലിറ്റി, ട്രാഫിക് പ്രോസിക്യൂഷന്‍, സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്, ദുബായ് കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസ് എന്നിവയുമായി ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.