റിയാദ്: സൗദിയില്‍ വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് വിസ അനുവദിക്കുന്നതില്‍ മൂന്നിലൊന്നോളം കുറവ്. വിദേശ റിക്രൂട്ടിങില്‍ 29 ശതമാനം കുറവ് വന്നതായി സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കിയതിന്റെ ഫലമായാണ് ഈ മാറ്റം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടക്കുള്ള ഏറ്റവും കുറഞ്ഞ അനുപാതമാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു.
2015ല്‍ 19,70,000 വിസ അനുവദിച്ചപ്പോള്‍ 2016ല്‍ 14 ലക്ഷം വിസ മാത്രമാണ് വിദേശത്തേക്ക് അനുവദിച്ചത്. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വിസ അപേക്ഷ ലഭിക്കുമ്പോള്‍ ആ തൊഴിലിന് പ്രാപ്തരായ സ്വദേശികള്‍ ലഭ്യമാണോ എന്ന പരിശോധനയ്ക്ക് ശേഷമാണ് വിസ അനുവദിക്കുന്നത്. തൊഴിലന്വേഷിക്കുന്ന സ്വദേശികള്‍ താഖാത്ത് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് മന്ത്രാലയം അഭ്യര്‍ഥിച്ചിട്ടുള്ളത്. താഖാത്തില്‍ അപേക്ഷിച്ചിട്ടുള്ള ജോലിക്ക് സ്വദേശിയെ നിയമിക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശിക്കുകയാണ് പതിവ്.
അതേസമയം വീട്ടുവേലക്കാരുടെയും സര്‍ക്കാര്‍ സര്‍വീസിലുമുള്ള റിക്രൂട്ടിങ്ങില്‍ കഴിഞ്ഞ വര്‍ഷം വര്‍ധനവ് രേഖപ്പെടുത്തി. വീട്ടുവേലക്കാരുടെ റിക്രൂട്ടിങ്ങില്‍ 14 ശതമാനവും സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ടിങ്ങില്‍ 81 ശതമാനവും വര്‍ധനവാണ് 2016ല്‍ രേഖപ്പെടുത്തിയത്. 4,80,000 പേര്‍ 2016ല്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറിയതായും മന്ത്രാലയത്തിന്റെ കണക്കുകള്‍ കാണിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.