ന്യൂഡല്‍ഹി: പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്ന നിയമഭേദഗതി ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. പ്രവാസികള്‍ക്ക് ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യാവുന്ന രീതിയിലാണ് ജനപ്രാതിനിധ്യ ഭേദഗതി ബില്‍ തയ്യാറാക്കിയിരിക്കുന്നത്.
പ്രവാസികള്‍ക്ക് പകരക്കാരെ വച്ച് വോട്ട് ചെയ്യാനാകുന്നതരത്തിലാണ് 1950ലെ ജനപ്രാധനിത്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരിക. കഴിഞ്ഞ കേന്ദ്ര മന്ത്രി സഭായോഗം ഇത് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതോടെ പ്രവാസി വോട്ടവകാശ കേസ് പരിഗണിക്കുന്നത് 12 ആഴ്ചത്തേക്ക് സുപ്രീം കോടതി മാറ്റി വെച്ചു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രവാസികള്‍ക്കു വിദേശത്തു വോട്ട് ചെയ്യാന്‍ സൗകര്യമാവശ്യപ്പെട്ട് ദുബായിലെ സംരംഭകന്‍ ഡോ. വി.പി. ഷംഷീര്‍ ആണ് ഹര്‍ജി നല്‍കിയത്. ബില്‍ പാസാകുന്നതോടെ ദീര്‍ഘകാലമായുള്ള പ്രവാസി വോട്ടവകാശം എന്ന ആവശ്യമാണ് നടപ്പിലാകുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.