അബൂദബി: നാല്‍പത്തിയാറാമത് ദേശീയദിനാഘോഷത്തിന് വാഹനങ്ങള്‍ അലങ്കരിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. വാഹനത്തിന്റെ നിറം മാറ്റുക, ശബ്ദം വര്‍ധിപ്പിക്കുന്ന സാമഗ്രികള്‍ ഘടിപ്പിക്കുക, ലൈസന്‍സ് പ്ലേറ്റുകളും വിന്‍ഡ് സ്‌ക്രീന്‍ കവറുകളും മറയ്ക്കുക എന്നിവ അനുവദനീയമല്ലെന്ന് ഗതാഗത പട്രോള്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ അല്‍ ഖലീലി വ്യക്തമാക്കി.
നവംബര്‍ 22 മുതല്‍ ഡിസംബര്‍ ആറ് വരെയാണ് വാഹനങ്ങള്‍ അലങ്കരിച്ച് നിരത്തിലിറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ വാഹനത്തില്‍ കൊണ്ടുപോകാന്‍ പാടില്ല. യാത്രക്കാരുടെ ശരീര ഭാഗങ്ങള്‍ വാഹനത്തിന് പുറത്തിടരുത്, ഗതാഗതത്തിന് തടസമാകുന്ന വിധം വാഹനമോടിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനും ഗതാഗതം സുഗമമാകുന്നതിനും കൂടുതല്‍ കാമറകളും റഡാറുകളും സ്ഥാപിച്ച് ഗതാഗത പട്രോള്‍ ഡയറക്ടറേറ്റ് നിരീക്ഷണം നടത്തും. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിലും ആഘോഷ ചട്ടങ്ങള്‍ പാലിക്കുന്നതിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സഹകരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.