തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹജ്ജിനുളള അവസരം കൈവന്ന 7168 പേര്‍ യാത്ര റദ്ദാക്കി. ഉത്തര്‍പ്രദേശിലും കേരളത്തിലുമാണ് കൂടുതല്‍ പേര്‍ യാത്ര റദ്ദാക്കിയത്. ഇവരില്‍ ഒന്നാംഗഡു പണം അടച്ചവരും ഉള്‍പ്പെടും. ഹജ്ജിനുളള നിയന്ത്രണങ്ങള്‍ക്കൊപ്പം ചെലവും കൂടിയതോടെയാണ് 16 സംസ്ഥാനങ്ങളില്‍ നിന്നായി 7168 പേര്‍ യാത്ര റദ്ദാക്കിയത്.
ഉത്തര്‍ പ്രദേശില്‍ നിന്ന് 1605 പേരും കേരളത്തില്‍ നിന്ന് 1361 പേരുമാണ് യാത്ര റദ്ദാക്കിയത്. കഴിഞ്ഞ വര്‍ഷം 700 ലേറെ പേരാണ് റദ്ദാക്കിയിരുന്നത്. എന്നാല്‍, ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ഇതിന്റെ ഇരട്ടിയാളുകള്‍ യാത്ര ഉപേക്ഷിച്ചു. റദ്ദാക്കിയ സീറ്റുകള്‍ അതത് സംസ്ഥാനങ്ങളിലെ ഹജ്ജ് വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് തന്നെ കേന്ദ്ര ഹജ്ജ് കമ്മിറ്റി വീതിച്ചു നല്‍കി. ഇന്ത്യയില്‍ നിന്ന് ഇതാദ്യമായാണ് ഏഴായിരത്തിലേറെ പേര്‍ ആദ്യഘട്ടത്തില്‍ തന്നെ യാത്ര റദ്ദാക്കുന്നത്.
ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിച്ചവര്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തില്‍ ഉംറ തീര്‍ഥാടനം നടത്തിയിട്ടുണ്ടെങ്കില്‍ രണ്ടായിരം സഊദി റിയാല്‍ (ഏകദേശം 36,000 രൂപ) അധികം നല്‍കണമെന്നാണ് നിബന്ധന. അതേസമയം ഉംറ തീര്‍ഥാടനത്തിന് ഉയര്‍ന്ന നിരക്കില്ലാത്തതിനാല്‍ ഭൂരിഭാഗം പേരും നേരത്തെ തന്നെ ഉംറ നിര്‍വഹിച്ചവരാണ്.
ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയതിനാല്‍ 10,000 രൂപവരെ ഇത്തവണ അധികം നല്‍കേണ്ടിവരും. മക്കയിലും മദീനയലുമടക്കമുളള കെട്ടിടങ്ങളുടെ വാടക നിരക്ക് ഉയര്‍ന്നതും ഹജ്ജിന്റെ ചെലവ് വര്‍ധിപ്പിക്കുന്നുണ്ട്. രണ്ടാം ഗഡു പണം നിശ്ചയിക്കുന്നതോടെയാണ് ഈ വര്‍ഷത്തെ ഹജ്ജിന്റെ ചെലവ് കൃത്യമായി അറിയാനാവുക. പ്രവാസികളുടെ പാസ്പോര്‍ട്ട് സമര്‍പ്പണം നേരത്തെയാക്കിയതും യാത്ര റദ്ദാക്കാന്‍ കാരണമായിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.