ദോഹ: ഈ വര്‍ഷം മൂന്നാം പാദത്തില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത് 1.07 കോടി യാത്രക്കാര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10.71 ശതമാനമാണ് വര്‍ധന. ഓഗസ്റ്റിലാണ് യാത്രക്കാരുടെ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. ജൂലൈയാണ് രണ്ടാം സ്ഥാനത്ത്.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ വന്നുപോയ വിമാനങ്ങളുടെ എണ്ണം 60,135 ആണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.44 ശതമാനമാണ് വര്‍ധന. ജൂലൈയില്‍ 20,094, ഓഗസ്റ്റില്‍ 20,361, സെപ്റ്റംബറില്‍ 19,680 വിമാനങ്ങളാണ് വന്ന് പോയത്. നൂതന സാങ്കേതികവിദ്യയാണ് വിമാനത്താവളത്തിലുള്ളത്. തിരക്കേറിയ സമയങ്ങളില്‍ 6,000 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് സുരക്ഷാ കൗണ്ടറുകള്‍.
95 ശതമാനം ട്രാന്‍സ്ഫര്‍ യാത്രക്കാര്‍ക്കും പരമാവധി 5 മിനിറ്റ് മാത്രമേ ക്യൂവില്‍ നില്‍ക്കേണ്ടതായുള്ളു. 62 ഓളം സെല്‍ഫ് ചെക്ക് ഇന്‍ മെഷീനുകളും 12 സെല്‍ഫ് സെല്‍ഫ് ബാഗ് കിയോസ്‌കുകള്‍ തുടങ്ങിയ സ്മാര്‍ട് സംവിധാനങ്ങളാണുള്ളത്. നിലവില്‍ ഖത്തര്‍ എയര്‍വേയ്‌സ് 160 നഗരങ്ങളിലേക്കാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. ഖത്തര്‍ എയര്‍വേയ്സിന്റെ 250 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. 2022 ഓടെ 5.3 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ തരത്തില്‍ വിമാനത്താവളത്തിന്റെ വിപുലീകരണ പദ്ധതികള്‍ പുരോഗമിക്കുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.