അബുദാബി: ഗള്‍ഫില്‍ പ്രവാസികള്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ ഔദ്യോഗിക ആഘോഷ പരിപാടികള്‍ നടന്നു. വാരാന്ത്യ അവധി ദിനമല്ലാതിരുന്നിട്ടും ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ നടന്ന പരിപാടികളില്‍ സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ പേര്‍ പങ്കെടുത്തു.
അബുദാബി ഇന്ത്യന്‍ എംബസിയില്‍ സ്ഥാനപതി നവ് ദീപ് സിങ് സുരിയും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സല്‍ ജനറല്‍ വിപുലും ദേശീയ പതാകയുയര്‍ത്തി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇന്ത്യയോടുള്ള ആദരസൂചകമായി ലോകത്തെ ഏറ്റവും ഉയരമുള്ള മനുഷ്യനിര്‍മിത കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ ഇന്ന് രാത്രി തിവര്‍ണമണിയുമെന്ന് നവ് ദീപ് സിങ് സുരി പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്രബന്ധവും സൗഹൃദവും പൂര്‍വാധികം ശക്തിയിലാണ്.
രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം തുടിക്കുന്ന കലാപരിപാടികളും അരങ്ങേറി. ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍, കല്‍ബ എന്നിവിടങ്ങളിലും ആഘോഷ പരിപാടികള്‍ നടന്നു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ബിസിനസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, മറ്റു പ്രഫഷനലുകള്‍, തൊഴിലാളികള്‍ എന്നിവരടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആയിരക്കണക്കിന് പേര്‍ ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. ഗള്‍ഫിലെ മറ്റെല്ലാ എംബസി, കോണ്‍സുലേറ്റുകളിലും സ്ഥാനപതിമാരും കോണ്‍സല്‍ ജനറലുമാരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.