മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ തന്നെ ആക്രമിച്ചത് ഭീഷണിപ്പെടുത്തിയ ശേഷമെന്ന് മലയാളി വൈദികന്‍ ഫാദര്‍ ടോമി മാത്യു കളത്തൂര്‍. ആക്രമത്തിന് കാരണം വംശീയവിദ്വേഷം അല്ലെന്നും ആക്രമിക്കുന്നതിന് ഒരാഴ്ച മുമ്പ് ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും വൈദികന്‍ വ്യക്തമാക്കി. ഫോക്‌നര്‍ പള്ളി വികാരിയായ ഫാദര്‍ ടോമിക്ക് കഴിഞ്ഞ ഞായറാഴ്ച കുര്‍ബാന അര്‍പ്പിക്കുന്നതിന് തൊട്ടുമ്പാണ് തോളിന് കുത്തേറ്റത്.
ഫാദര്‍ ടോമി ഇപ്പോള്‍ വടക്കന്‍ മെല്‍ബണിലെ ഒരു ബന്ധുവിന്റെ വീട്ടില്‍ വിശ്രമത്തിലാണ്. മാര്‍ച്ച് 12നാണ് ഇറ്റാലിയന്‍ വംശജനായ ഏഞ്ചലോ ആദ്യം ഭീഷണിപ്പെടുത്തിയതെന്നും ഇന്ത്യക്കാരന് എങ്ങനെ ക്രിസ്ത്യാനിയാവാന്‍ കഴിയുമെന്നും കുര്‍ബാന അര്‍പ്പിക്കരുതെന്നും പറഞ്ഞായിരുന്നു ഭീഷണിയെന്നും ഫാദര്‍ ടോമി പറഞ്ഞു. അന്ന് മറ്റൊരു ഇറ്റലിക്കാരന്‍ തന്നെയായ ഒരു ഇടവകാംഗമാണ് അക്രമിയെ പിന്തരിപ്പിച്ചു വിട്ടത്.
എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച കുര്‍ബാനയ്ക്ക് തൊട്ടുമുമ്പ് ഏഞ്ചലോ വീണ്ടും എത്തുകയും സംസാരിക്കണമെന്നു ആവശ്യപ്പെടുകയുമായിരുന്നു. കുര്‍ബാനയ്ക്കു ശേഷമാവാമെന്നു പറഞ്ഞപ്പോള്‍ പിന്നില്‍ ഒളിപ്പിച്ച കത്തിയെടുത്ത് കുത്തുകയായിരുന്നെന്നും അക്രമി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും ഫാ. ടോമി പറഞ്ഞു. ഒരിക്കലും വംശീയവിദ്വേഷം അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത നാടാണ് ഓസ്‌ട്രേലിയ. വിഷമഘട്ടത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും മെല്‍ബണ്‍ രൂപതയും ബിഷപ്പ് ബോസ്‌കോ പുത്തൂരും മാധ്യമങ്ങളും എല്ലാം നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.