ഒമാന്‍: ഒമാനിലെ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ സ്വദേശിവത്കരണത്തില്‍ വന്‍കുതിപ്പ്. 70 ശതമാനത്തിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 99 ശതമാനത്തിലധികം സ്വദേശിവത്കരണം പൂര്‍ത്തിയായതായി സിവില്‍ സര്‍വിസ് മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു.
പൂര്‍ണ സ്വദേശിവത്കരണത്തിനോട് അടുത്ത് നില്‍ക്കുന്ന 28 പൊതുമേഖലാ ഏജന്‍സികളിലായി 133 വിദേശികളാണ് ജോലിയെടുക്കുന്നത്. മന്ത്രാലയങ്ങളും പൊതു അതോറിറ്റികളും കൗണ്‍സിലുകളുമായി 39 സര്‍ക്കാര്‍ ഏജന്‍സികളാണ് നിലവില്‍ ഒമാനില്‍ ഉള്ളത്. ടൂറിസം മന്ത്രാലയം, നാഷനല്‍ മ്യൂസിയം, ദേശീയ സ്ഥിതി വിവര കേന്ദ്രം, സുപ്രീം കൗണ്‍സില്‍ ഫോര്‍ പ്ലാനിങ്, എസ്.എം.ഇ വികസന പൊതു അതോരിറ്റി, ഗവര്‍ണറേറ്റ് ഓഫ് മസ്‌കത്ത് തുടങ്ങിയ 11 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം പൂര്‍ണമായിട്ടുണ്ട്.
16 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അഞ്ചില്‍ താഴെ വിദേശികള്‍ മാത്രമാണ് ഉള്ളത്. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ വിദേശ തൊഴിലാളികള്‍ ഉള്ളത്. മാനവ വിഭവ ശേഷി മന്ത്രാലയത്തില്‍ 13.9 ശതമാനവും വിദ്യാഭ്യാസ മന്ത്രാലയത്തില്‍ 11.7 ശതമാനവും വിദേശ തൊഴിലാളികളുണ്ട്. സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് 58,303 വിദേശ തൊഴിലാളികളാണ് സര്‍ക്കാര്‍, പൊതുമേഖലാ വിഭാഗത്തില്‍ ജോലി ചെയ്യുന്നതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.