മസ്‌കത്ത്: ഒമാനില്‍ വിദേശി ജനസംഖ്യ കുറഞ്ഞതായി കണക്കുകള്‍. ഈ വര്‍ഷം ജൂണ്‍ 16 വരെയുള്ള കണക്കെടുക്കുമ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 43000 പേരുടെ കുറവാണുള്ളത്. 20,35,952 ലക്ഷം വിദേശികളാണ് നിലവില്‍ ഒമാനിലുള്ളതെന്നും ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.
അതേസമയം മൊത്തം ജനസംഖ്യയില്‍ ഇക്കാലയളവില്‍ വര്‍ധനയുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 45,82,082 ലക്ഷമായിരുന്നത് ഇക്കുറി 46,12,824 ലക്ഷമായാണ് വര്‍ധിച്ചത്. 30,742 പേരുടെ വര്‍ധനയുണ്ടായി. സ്വദേശി ജനസംഖ്യയിലാണ് വര്‍ധനയുണ്ടായത്.
സ്വദേശികള്‍ക്ക് ജോലി നല്‍കാനായി ഏര്‍പ്പെടുത്തിയ വിസാ നിരോധമാണ് വിദേശി ജനസംഖ്യ കുറയാന്‍ കാരണം. സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ നിരവധി വിദേശികളെ പിരിച്ചുവിട്ടിട്ടുണ്ട്. പത്ത് വിഭാഗങ്ങളിലായുള്ള 87 തസ്തികകളില്‍ നിലനില്‍ക്കുന്ന താല്‍ക്കാലിക വിസാ വിലക്ക് മൂലം ഇവര്‍ക്ക് പുതിയ വിസയില്‍ തിരിച്ചുവരാനും കഴിയുന്നില്ല.
ഒമാനില്‍ ഒരു കമ്പനിയില്‍നിന്ന് മറ്റൊന്നിലേക്ക് വിസ മാറുന്നതിന് കര്‍ശന നിയന്ത്രണങ്ങളുള്ളതിനാല്‍ നിലവിലെ കമ്പനികളില്‍ തൊഴില്‍ പ്രശ്‌നം അനുഭവിക്കുന്നവര്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോവുക മാത്രമാണ് മാര്‍ഗം. ഒരുകാലത്ത് ഒമാനിലെ വിദേശി ജനസംഖ്യയില്‍ ഒന്നാമത് ഇന്ത്യക്കാരായിരുന്നു. ഇതില്‍ നല്ല വിഭാഗം മലയാളികളുമായിരുന്നു. ക്രമേണ ഇന്ത്യക്കാരുടെ എണ്ണം കുറയുകയും ബംഗ്ലാദേശ് സ്വദേശികള്‍ ഒന്നാമതെത്തുകയും ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.