കുവൈത്ത് സിറ്റി: കുവൈത്തില്‍ നഴ്സിങ് റിക്രൂട്‌മെന്റിന് അനുമതി തേടി ആരോഗ്യമന്ത്രാലയം സിവില്‍ സര്‍വീസ് കമ്മീഷനെ സമീപിച്ചതായി റിപ്പോര്‍ട്ട്. സ്വദേശി നഴ്സുമാരുടെ ലഭ്യതക്കുറവു പരിഗണിച്ചു വിദേശികളെ നിയമിക്കാന്‍ അനുവദിക്കണമെന്നാണ് മന്ത്രാലയത്തിന്റെ ആവശ്യം.
ആരോഗ്യമന്ത്രാലയത്തില്‍ പുതുതായി വരുന്ന ഒഴിവുകളില്‍ സ്വദേശി നഴ്സുമാര്‍ക്ക് മുന്‍ഗണന നല്‍കണമെനു സിവില്‍ സര്‍വീസ് കമ്മീഷന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കുവൈത്ത് നഴ്‌സിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് എജുക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിങ് സെന്റര്‍, കുവൈത്ത് സര്‍വകലാശാലയിലെ ഫാക്കല്‍റ്റി ഓഫ് അലൈഡ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയവരെ നിയമിക്കാനായിരുന്നു നിര്‍ദേശം. വിദേശി നിയമനത്തിന് കടുത്ത നിയന്ത്രണവും കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, യോഗ്യരായ സ്വദേശി നഴ്‌സുമാരെ ലഭിക്കാത്തതിനാല്‍ സ്വദേശിവല്‍ക്കരണത്തില്‍ ഇളവ് നല്‍കണമെന്നാണ് മന്ത്രാലയത്തിന്റെ അഭ്യര്‍ഥന. മെച്ചപ്പെട്ട പരിശീലനം നല്‍കി മികച്ച സ്വദേശി നഴ്സുമാരെ വാര്‍ത്തെടുക്കുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് എജുക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിങ് സെന്റര്‍ നടപടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും നഴ്‌സിങ് പഠനത്തിന് സ്വദേശികള്‍ കാര്യമായ താല്‍പര്യം കാണിക്കുന്നില്ല എന്നതാണ് അധികൃതരെ കുഴക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.