ദുബായ്: എമിറേറ്റിലെ സ്‌കൂള്‍ ബസുകളിലെ യാത്രാ നിരക്ക് കുറയ്ക്കുന്നത് പരിഗണനയില്‍. ഇതിനായി പ്രത്യേക സമിതിക്കു രൂപം നല്‍കും. ആര്‍ടിഎയും സ്‌കൂളുകളുടെ മേല്‍നോട്ടമുള്ള കെഎച്ച്ഡിഎയും ചേര്‍ന്നാണു സമിതിക്കു രൂപം നല്‍കുക. ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍, കായിക-കലാ ക്ലബുകള്‍ എന്നിവിടങ്ങളിലേക്കുള്ള കുട്ടികളുടെ യാത്രാനിരക്കും സമിതി നിയന്ത്രിക്കും. ട്രാന്‍സ്‌പോര്‍ട് കമ്പനികളും സ്‌കൂളുകളും മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്‌കൂള്‍ ബസുകളിലെ യാത്രാനിരക്ക് കൂട്ടുന്ന പ്രവണതയ്ക്കു തടയിടാനാണിത്.
കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാനുള്ള നടപടികളും സ്വീകരിക്കും. ആര്‍ടിഎയ്ക്കു കീഴിലുള്ള ദുബായ് ടാക്‌സി കോര്‍പറേഷനും (ഡിടിസി) സ്‌കൂളുകള്‍ക്ക് ഗതാഗത സൗകര്യമൊരുക്കുന്നുണ്ട്. ഇതിനകം 21 സ്‌കൂളുകളും ഒരു സര്‍വകലാശാലയും ദുബായ് ടാക്‌സിയുമായി കരാറുണ്ടാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. 5 സ്‌കൂളുകളില്‍ കൂടി ബസ് സര്‍വീസ് തുടങ്ങാനുള്ള കരാറില്‍ ഡിടിസിയും അതീന എജ്യുക്കേഷനല്‍ ഗ്രൂപ്പും കഴിഞ്ഞമാസം ഒപ്പുവച്ചിരുന്നു. ഇതില്‍ 2 സ്‌കൂളുകള്‍ ദുബായിലും 3 എണ്ണം ഷാര്‍ജയിലുമാണ്.
5 വര്‍ഷത്തേക്കാണു കരാര്‍. കുട്ടികളുടെ സുരക്ഷയും സുഗമയാത്രയും ഉറപ്പുവരുത്താനുള്ള എല്ലാ സംവിധാനങ്ങളും ഈ ബസുകളില്‍ ഉണ്ടാകും. ക്യാമറകള്‍, സെന്‍സറുകള്‍, അടിയന്തര ഘട്ടങ്ങളില്‍ കണ്‍ട്രോള്‍ സെന്ററുമായി ബന്ധപ്പെടാനുള്ള എമര്‍ജന്‍സി ബട്ടന്‍, അഗ്‌നി നിയന്ത്രണ സംവിധാനം എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. ഏതെങ്കിലും കുട്ടി വാഹനത്തില്‍ ഒറ്റപ്പെട്ടുപോകുന്ന സാഹചര്യവും ഉണ്ടാകില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.