തിരുവനന്തപുരം: വിദേശത്ത് ഡ്രൈവിങ് ജോലിക്ക് പോകുന്നവര്‍ക്ക് ഷാര്‍ജ സര്‍ക്കാരിന്റെ അംഗീകാരമുള്ള ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍ നല്‍കാന്‍ നടപടിയാവുന്നു. ഷാര്‍ജയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കേരളത്തില്‍ താമസിച്ച് ടെസ്റ്റ് നടത്തി ഇവിടെവെച്ച് ലൈസന്‍സ് നല്‍കുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്. കേരളത്തില്‍ ഷാര്‍ജ ഉദ്യോഗസ്ഥര്‍ക്ക് താമസിച്ച് ടെസ്റ്റ് നടത്താനുള്ള സൗകര്യമുള്ള സ്ഥലമെന്ന നിലയില്‍ എടപ്പാള്‍ ഐ.ഡി.ടി.ആര്‍. ആണ് മുഖ്യപരിഗണനയിലുള്ള സ്ഥലം.
ശാസ്ത്രീയമായ ഡ്രൈവിങ് പരിശീലനത്തിനായി എടപ്പാളില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ,ഡി.ടി.ആര്‍.) സന്ദര്‍ശിക്കാനെത്തിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ.എ. പദ്മകുമാറാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര നിയമപ്രകാരം വാഹന ടെസ്റ്റ് കംപ്യൂട്ടറൈസ്ഡ് ആക്കും. ഒന്‍പതുസ്ഥലങ്ങളില്‍ ഇതിനുള്ള സംവിധാനമൊരുക്കും. തളിപ്പറമ്പ്, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, പാറശ്ശാല എന്നിവിടങ്ങളില്‍ ഈ സൗകര്യം ആരംഭിച്ചിട്ടുണ്ട്. പൊന്നാനി, കാസര്‍കോട്, തൃപ്പൂണിത്തുറ, കൊച്ചി എന്നിവിടങ്ങളില്‍ ഉടനാരംഭിക്കും.
വിദേശത്ത് ജോലിക്ക് പോകുന്ന മലയാളി ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ് അവിടുത്തെ ഡ്രൈവിങ് ടെസ്റ്റുകള്‍. ഷാര്‍ജയിലെ ഭരണാധികാരിയുടെ കേരള സന്ദര്‍ശനവേളയില്‍ ഇതിനുള്ള പരിഹാരമായി മുഖ്യമന്ത്രി അവതരിപ്പിച്ചതാണ് ഈ പദ്ധതി. ഇതിനുള്ള അംഗീകാരമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. വിദേശത്ത് ഇടതുവശത്തിരുന്ന് വാഹനമോടിക്കുന്ന രീതിയാണുള്ളത്. ഇവിടെ ടെസ്റ്റ് നടത്തുമ്പോള്‍ ഇക്കാര്യത്തില്‍ എന്തുപരിഹാരം കാണാനാകുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.