കോട്ടയം: കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള രണ്ട് ട്രെയിനുകളുടെ ടെര്‍മിനല്‍ മാറ്റി റെയില്‍വേ ഉത്തരവിറക്കി. യാത്രക്കാരുടെയും സംസ്ഥാന സര്‍ക്കാറിന്റെയും എതിര്‍പ്പ് അവഗണിച്ചാണ് റെയില്‍വേയുടെ ഉത്തരവ്. നുറുകണക്കിന് മലയാളികളെ പെരുവഴിയിലാക്കുന്ന സംവിധാനത്തിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് റെയില്‍വേയുടെ പുതിയ തീരുമാനം.
ആഴ്ചയില്‍ രണ്ടുദിവസം സര്‍വിസ് നടത്തുന്ന എറണാകുളം- ബംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് ട്രെയിനും എറണാകുളം- ബംഗളൂരു പ്രതിവാര സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസുമാണ് ബംഗളൂരു നഗരത്തില്‍നിന്ന് ഏറെ അകലെയുള്ള ബാനസവാടിയിലേക്ക് മാറ്റിയത്. നിലവില്‍ ബംഗളൂരു സിറ്റി സ്‌റ്റേഷനില്‍ (കെ.എസ്.ആര്‍ ബംഗളൂരു) സര്‍വിസ് അവസാനിപ്പിച്ചിരുന്നതാണ് ഇരു ട്രെയിനുകളും. എന്നാല്‍ അടുത്ത ജനുവരിമുതല്‍ നാല്‍പത് കിലോമീറ്റര്‍ അകലെയുള്ള ബാനസവാടിയിലാകും ഈ ട്രെയിനുകള്‍ സര്‍വിസ് അവസാനിപ്പിക്കുകയെന്ന് റെയില്‍വേയുടെ പുതിയ ഉത്തരവില്‍ പറയുന്നു.
എറണാകുളം- ബംഗളൂരു എക്‌സ്പ്രസ് ജനുവരി മൂന്നുമുതലും പ്രതിവാര സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ഏഴുമുതലുമാണ് സിറ്റി സ്‌റ്റേഷനില്‍ നിന്ന് ബാനസവാടിയിലേക്ക് മാറ്റിയിട്ടുള്ളത്. കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രക്കാര്‍ക്കാണ് സ്‌റ്റേഷന്‍ മാറ്റം ഏറെ തിരിച്ചടിയാകുന്നത്. വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളുമടക്കം നൂറുകണക്കിനു പേരുടെ ആശ്രയമായിരുന്നു ഈ ട്രെയിനുകള്‍.
അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രെയിനുകള്‍ക്കൊന്നും ടെര്‍മിനല്‍ മാറ്റം ഇല്ലാതിരിക്കെ കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ മാത്രം പുതിയ സ്ഥലത്തേക്ക് മാറ്റാനുള്ള കാരണം റെയില്‍വേ ഇനിയും വ്യക്തമാക്കിയിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.