ന്യൂഡല്‍ഹി: യു.എ.ഇ ഉള്‍പ്പെടെ അറബ് രാജ്യങ്ങളില്‍ നിന്ന് ചികില്‍സ തേടി ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് വിസാ നിയമം ഉദാരമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇന്ത്യയിലെ ഏത് ആരോഗ്യ കേന്ദ്രങ്ങളിലും വിദേശികള്‍ക്ക് ചികില്‍സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ യു.എ.ഇ പൗരന്‍മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസാ സൗകര്യം കഴിഞ്ഞ ദിവസമാണ് നിലവില്‍ വന്നത്.
വിദേശത്തു നിന്നുള്ളവരുടെ പ്രാഥമിക വിസ മെഡിക്കല്‍ വിസയിലേക്ക് മാറ്റാനുള്ള നിലവിലെ നിയമതടസം നീക്കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മെഡിക്കല്‍ വിസാ നയം ഉദാരമാക്കുന്നതാണ് തീരുമാനം. ഇതുപ്രകാരം വിദേശികള്‍ക്ക് തങ്ങളുടെ സാധാരണ വിസ മെഡിക്കല്‍ വിസയിലേക്ക് മാറ്റാനും ഇന്ത്യയിലെ ഹോസ്പിറ്റലുകളില്‍ 180 ദിവസം വരെ തങ്ങാനും സാധിക്കും.
പ്രധാന ഹോസ്പിറ്റലുകള്‍, മെഡിക്കല്‍ ഏജന്‍സികള്‍ എന്നിവ മുഖേന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കുറഞ്ഞ നിരക്കില്‍ വിദഗ്ധ ചികില്‍സ ലഭിക്കുന്നതിനാല്‍ വിദേശത്തു നിന്നും ആയിരക്കണക്കിന് രോഗികളാണ് ഇന്ത്യയിലെത്തുന്നത്. വിസാ നിയമം ഉദാരമാക്കുന്നതിലൂടെ കൂടുതല്‍ പേരെ ആകര്‍ഷിക്കാനും ഇന്ത്യക്ക് സാധിക്കും.
അതിനിടെ, ഈ മാസം 16 മുതല്‍ യു.എ.ഇ പൗരന്‍മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസയും ഇന്ത്യ നടപ്പാക്കി. നേരത്തേ 2 മാസ കാലാവധിയുണ്ടായിരുന്ന ഇ – വിസ നടപ്പു വര്‍ഷാദ്യം ഒരു വര്‍ഷമാക്കിയും ഉയര്‍ത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.