മെൽബൺ: ഓസ്ട്രേലിയയിലെ ക്രാന്‍ബോണിലെ സൗത്ത് ഗിപ്‌സ്ലാന്‍ഡ് ഹൈവേയില്‍ കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിന് നടന്ന കാറപകടത്തെ തുടർന്ന് നവജാത ശീശു മരിക്കാനിടയായ സംഭവത്തിൽ മലയാളി യുവതി കുറ്റം സമ്മതിച്ചു. ഗര്‍ഭിണിയായിരുന്ന സ്ത്രീ ഓടിച്ചിരുന്ന കാറിനുനേരെ ഡിംപിൾ തോമസ് എന്ന മലയാളി യുവതി തെറ്റായ ദിശയിലേക്ക് കാറോടിച്ചു കയറ്റുകയായിരുന്നു.
പൂർണ്ണ ഗർഭിണിയായ സ്ത്രീയെ അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് ഇവർ കുഞ്ഞിന് ജന്മം നൽകിയെങ്കിലും അപകടത്തിൽ അവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ ശിശു ദിവസങ്ങള്‍ക്കുശേഷം മരിച്ചു. സംഭവത്തിൽ തെറ്റു തന്റെ ഭാഗത്താണെന്നാണ് 31 കാരിയായ ഡിംപിള്‍ ഇപ്പോൾ സമ്മതിച്ചിരിക്കുന്നത്.
60 കിലോമീറ്റർ വേഗതയിലാണ് ഡിംപിള്‍ തെറ്റായ ദിശയിൽ വാഹനമോടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഗുരുതരമായ ഗതാഗത നിയമലംഘനമാണ്. അതേസമയം സംഭവസ്ഥലത്തെ ജങ്ക്ഷനിൽ വലത്തേക്കു തിരിയാന്‍ പാടില്ലായിരുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നെന്ന് ഡിംപിള്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. മരണകാരണമായ അപകടകരമായ ഡ്രൈവിംഗിനാണ് ഡിംപിളിനെതിരേ കേസെടുത്തിരിക്കുന്നത്.
മെൽബൺ മജിസ്ട്രേറ്റ് കോടതി ഡിംപിളിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. ജൂൺ 13 ന് കേസ് വീണ്ടും കോടതി പരിഗണിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.