അഡ്‌ലെയ്ഡ്: വിദേശികള്‍ക്ക് ഓസ്‌ട്രേലിയന്‍ പൗരത്വം നേടുന്നതിനുള്ള ടെസ്റ്റുകള്‍ കടുപ്പമുള്ളതാക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് ഇമിഗ്രേഷന്‍ മന്ത്രി പീറ്റര്‍ ഡട്ടന്‍ വ്യക്തമാക്കി. ഭീകരവാദത്തിന് തടയിടാനുള്ള ആദ്യപടിയെന്ന നിലയിലാണ് കുടിയേറ്റം കടുപ്പമുള്ളതാക്കുന്നത്. രാജ്യത്തെത്തുന്ന ഓരോ വിദേശിയും ഓസ്‌ട്രേലിയന്‍ സമൂഹവുമായി ഇഴുകിച്ചേരുകയും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടി മുഖ്യധാരയിലേക്ക് വരികയുമാണ് വേണ്ടതെന്ന് ഡട്ടന്‍ വ്യക്തമാക്കി.
2007ല്‍ ഹോവാര്‍ഡ് സര്‍ക്കാര്‍ കൊണ്ടുവന്ന രീതിയിലുള്ള ടെസ്റ്റാണ് നിലവിലുള്ള സര്‍ക്കാര്‍ പ്രാബല്യത്തിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഓസ്‌ട്രേലിയന്‍ ചരിത്രം, പാരമ്പര്യം, ഭൂമിശാസ്ത്രം, സര്‍ക്കാര്‍ മേഖലകള്‍ തുടങ്ങിയവയെ കുറിച്ച് വിശദമായി ചോദ്യങ്ങള്‍ ഇനിയുള്ള ടെസ്റ്റുകളില്‍ പ്രതീക്ഷിക്കാം. അന്‍സാക് ദിവസത്തിന്റെ പ്രത്യേകത, ഗവര്‍ണര്‍ ജനറലിന്റെ പ്രാധാന്യം, പൗരന്മാരുടെ കടമകളും ഉത്തരവാദിത്വങ്ങളും തുടങ്ങിയ ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തും.
20 ചോദ്യങ്ങളില്‍ 15 എണ്ണത്തിനെങ്കിലും ശരിയായ ഉത്തരം നല്‍കിയിരിക്കണം. പഴയ ടെസ്റ്റില്‍ 60 ശതമാനമെന്നുള്ളത് വര്‍ധിപ്പിക്കുകയും ചെയ്യും.അതേസമയം പതിനെട്ടു വയസില്‍ താഴെയുള്ളവര്‍, 60 വയസിനു മുകളിലുള്ളവര്‍, കാഴ്ചയ്ക്കും കേള്‍വിക്കും തകരാറുള്ളവര്‍ എന്നിവര്‍ക്കും ടെസ്റ്റില്‍ നിന്ന് ഒഴിവാകാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.