ദുബായ്: അപകടങ്ങള്‍ വ്യാപകമായതോടെ ഇ-സ്‌കൂട്ടറുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍. ഗതാഗത നിയമങ്ങള്‍ ഇ-സ്‌കൂട്ടറുകള്‍ക്കു ബാധകമാണെന്നും നിയമലംഘകര്‍ക്കെതിരെ പിഴ ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസും ആര്‍ടിഎയും വ്യക്തമാക്കി.
റിഗ്ഗ, ജുമൈറ ലെയ്ക്‌സ് ടവേഴ്‌സ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊലേവാഡ്, ദുബായ് ഇന്റര്‍നെറ്റ് സിറ്റി, സെക്കന്‍ഡ് ഓഫ് ഡിസംബര്‍ സ്ട്രീറ്റ് എന്നീ 5 ഡിസ്ട്രിക്ടുകളില്‍ മാത്രമാണ് ഇ-സ്‌കൂട്ടറുകള്‍ക്ക് അനുമതി. നിശ്ചിത മേഖലകളിലൂടെയല്ലാതെ യാത്ര നടത്തിയാല്‍ പിഴ ചുമത്തി വാഹനം പിടിച്ചെടുക്കും.
റോഡുകള്‍ക്കു പുറമേ നടപ്പാതകളും പാര്‍ക്കിങ് മേഖലകളും ഇവര്‍ കയ്യേറുന്നെന്ന പരാതി വ്യാപകമാണ്. വിവിധയിടങ്ങളില്‍ ഒക്ടോബര്‍ മുതല്‍ ഇ-സ്‌കൂട്ടറുകള്‍ വാടകയ്‌ക്കെടുക്കാനും സൗകര്യമൊരുക്കി. കരീം, ലൈം, ടിയര്‍, സ്വദേശി കമ്പനികളായ അര്‍ണബ്, സിക്രത് എന്നിവയ്ക്കാണു നടത്തിപ്പ് ചുമതല.
നിയമം പാലിക്കാം പിഴ ഒഴിവാക്കാം:
കാല്‍നടയാത്രികര്‍ക്കുള്ള ക്രോസിങ്ങുകളില്‍ ഇ-സ്‌കൂട്ടറില്‍ നിന്നു താഴെയിറങ്ങി ഉന്തിക്കൊണ്ടു പോകുക.
ഇ-സ്‌കൂട്ടര്‍, സൈക്കിള്‍ എന്നിവയുമായി മെട്രോയില്‍ യാത്രചെയ്യുമ്പോള്‍ സഹയാത്രികര്‍ക്കു മുറിവേറ്റാല്‍ നടപടിയുണ്ടാകും. നിയമലംഘകര്‍ക്ക് 100 ദിര്‍ഹം മുതല്‍ പിഴചുമത്തും. നിയമ ലംഘനത്തിന്റെ ഗൗരവം അനുസരിച്ച് പിഴ സംഖ്യ കൂടും.
14 വയസ്സില്‍ താഴെയുള്ളവര്‍ ഇ-സ്‌കൂട്ടര്‍ ഓടിക്കുന്നത് നിയമവിരുദ്ധം.
വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കാതിരിക്കുക. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുക.
നിശ്ചിത മേഖലകളില്‍ മാത്രം പാര്‍ക്ക് ചെയ്യുക. ട്രാഫിക് സിഗ്നലുകള്‍ ബാധകം.
അപകടമുണ്ടായാല്‍ ഉടന്‍ അധികൃതര്‍ക്കു റിപ്പോര്‍ട്ട് ചെയ്യുക.
ഒന്നിലേറെയാളുകള്‍ യാത്ര ചെയ്യുകയോ സാധനങ്ങള്‍ കയറ്റുകയോ അരുത്.
യാത്രയില്‍ ഇരു ചെവികളിലും വയ്ക്കുന്ന ഇയര്‍ ഫോണ്‍ നിര്‍ബന്ധമായും ഒഴിവാക്കുക.
ഹെല്‍മറ്റ്, ഷൂസ്, റിഫ്‌ലക്ടീവ് ജാക്കറ്റ് എന്നിവ ഉപയോഗിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.