സംഭവത്തില്‍ ആറുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ മൂന്ന്‍ പേര്‍ മരിച്ചു
വടക്കന്‍ കര്‍ണാടകത്തില്‍ ഇപ്പോള്‍ കനത്ത മഴയും വെള്ളപ്പൊക്കവുമാണ്. സംഭവത്തില്‍ ആറുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ മൂന്ന്‍ പേര്‍ മരിച്ചു. കഴിഞ്ഞ നാല് ദിവസങ്ങളിലായാണ് മഴ കനത്തത്. ഇതില്‍ പാലങ്ങള്‍ ഒലിച്ചു പോവുകയും റോഡുകള്‍ തകരുകയും ചെയ്തു.
കൃഷ്ണാനദിയുടെ തീരത്തുള്ള ചില ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട് പോയിരിക്കുന്ന സ്ഥിതിയാണ്. ചില സ്ഥലങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. കാര്യമായി കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. കര്‍ണാടകത്തിന്‍റെ ചില ഭാഗങ്ങളില്‍ മഴയുടെ അഭാവം കൊണ്ട് വരവരള്‍ച്ച അനുഭവപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് വടക്കന്‍ കര്‍ണാടകത്തിലെ കനത്ത മഴ.
ഇവിടെ കലബുറഗി, ബീദര്‍ എന്നീ ജില്ലകളിലാണ് മഴ തുടര്‍ച്ചയായി പെയ്യുന്നത്. മഴ കാരണം രോഗബാധിതയായി ചികിത്സ ലഭിക്കാതെയാണ് ബീദറിലെ നിദേബന്‍ ഗ്രാമത്തിലെ ആറുമാസം പ്രായമുള്ള മധു ദയാനന്ദ് എന്നാ കുഞ്ഞ് മരിച്ചത്. റോഡ് ഉള്‍പ്പെടെ മഴയില്‍ മുങ്ങിപ്പോയതിനാല്‍ തക്ക സമയത്ത് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ രക്ഷകര്‍ത്താക്കള്‍ക്ക് കഴിഞ്ഞില്ല.
ഇത്പോലെ തന്നെ റോഡില്‍ മഴവെള്ളം നിറഞ്ഞു കിടന്ന കുഴിയില്‍ വീണാണ് സിന്ദന്‍ഗരെ ഗ്രാമത്തില്‍ നിന്നുള്ള ഏഴ് വയസുകാരന്‍ റൂബന്‍ മരിച്ചത്. ഇത് കൂടാതെ പത്ത് വയസുകാരന്‍ ഔദറില്‍ തെഗുംപുര്‍ തടാകത്തില്‍ വീണ് മരിക്കുകയുണ്ടായി.
അണക്കെട്ടുകള്‍ തുറന്നു വിട്ടതിനെ തുടര്‍ന്ന്‍ കലബുറഗിയിലെ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ഗ്രാമങ്ങള്‍ പലതും വെള്ളത്തിനടിയില്‍ പെട്ടതിനെ തുടര്‍ന്ന്‍ ഗ്രാമവാസികളെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എത്തിച്ചു. സൈന്യവും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. അകപ്പെട്ടുകിടന്ന പലരെയും ബോട്ടുകള്‍ ഉപയോഗിച്ച് ഇവര്‍ രക്ഷപ്പെടുത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.