വാഷിങ്ടണ്‍: കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് അമേരിക്ക. രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 85,377 ആയി. പുതുതായി 17,166 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 268 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 1295 ആയി ഉയര്‍ന്നു. 82,214 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 1868 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
വൈറസ് വ്യാപനത്തിന്റെ പുതിയ കേന്ദ്രമായി അമേരിക്ക മാറിയേക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം ശരിവെക്കുന്നതാണ് നിലവിലെ സ്ഥിതി. മരണനിരക്കില്‍ കുറവുണ്ടെങ്കിലും രോഗം ഭേദമായി ആശുപത്രി വിടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയില്ലാത്തതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ചൈനയില്‍ ഇതുവരെ 81,340 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ ആകെ 80,589 പേര്‍ക്കാണ് രോഗം ബാധിച്ചത്.
വൈറസ് പ്രതിരോധത്തിനായി കടുത്ത നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും തുടരുന്നതിനിടെയും ന്യൂയോര്‍ക്ക് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.