
അബൂദബി: ദുബായിക്ക് പിന്നാലെ തലസ്ഥാന നഗരിയായ അബുദാബിയിലും റോഡുകളില്‍ ടോള്‍ഗേറ്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനം. റോഡില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ടോള്‍ഗേറ്റുകള്‍ സ്ഥാപിക്കുന്നതെന്ന് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുറത്തിറക്കിയ ട്രാഫിക് ടോള്‍ നിയമത്തില്‍ പറയുന്നു.
യുഎഇയില്‍ ദുബായ് നഗരത്തില്‍ മാത്രമാണ് വിവിധ റോഡുകളില്‍ സാലിക് എന്ന പേരില്‍ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് ചുങ്കം ഈടാക്കുന്ന സംവിധാനമുള്ളത്. ഇത് തലസ്ഥാനമായ അബൂദബിയിലും നടപ്പാക്കാനാണ് പ്രസിഡന്റിന്റെ ഉത്തരവ്. ഏതൊക്കെ റോഡുകളില്‍, ഏതൊക്കെ സമയം ചുങ്കം ഏര്‍പ്പെടുത്തണമെന്ന് തീരുമാനിക്കാന്‍ അബൂദബി ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചുങ്കത്തിന്റെ നിരക്കും ഇവരാണ് നിശ്ചയിക്കുക. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ എക്സിക്യുട്ടീവ് കൗണ്‍സിലിന്റെ അനുമതിക്കായി നല്‍കിയിട്ടുണ്ട്.
അതേസമയം,ആംബുലന്‍സ്, സായുധ സേന, സിവില്‍ ഡിഫന്‍സ് എന്നിവയുടെ വാഹനങ്ങള്‍, പബ്ലിക് ബസുകള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയെ ടോളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടോള്‍ നല്‍കാതെ ഗേറ്റിലൂടെ പോകുന്നവര്‍ക്ക് 10,000 ദിര്‍ഹത്തില്‍ കൂടാത്ത പിഴ നല്‍കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2007 ലാണ് ദുബായില്‍ റോഡില്‍ ടോള്‍ഗേറ്റുകള്‍ വരുന്നത്. പൂര്‍ണമായും ഇലക്ട്രോണിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ടോള്‍ഗേറ്റുകളായിരുന്നു ഇത്. ഒരു പ്രാവശ്യം ഗേറ്റിലൂടെ യാത്ര ചെയ്യാന്‍ നാല് ദിര്‍ഹമാണ് ഈടാക്കിയിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.