Currency

പരിഷ്‌കരിച്ച തൊഴില്‍ നിയമത്തെ ഉറ്റുനോക്കി പ്രവാസികള്‍

സ്വന്തം ലേഖകന്‍Friday, November 18, 2016 2:19 pm

qatar employees

ദോഹ: ഡിസംബര്‍ 14 ന് രാജ്യത്ത് നടപ്പിലാകാന്‍ പോകുന്ന പരിഷ്‌ക്കരിച്ച തൊഴില്‍ നിയമത്തെ ഉറ്റുനോക്കി പ്രവാസികള്‍. സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം എടുത്തു കളയുന്ന പുതിയ നിയമം നിലവില്‍ തൊഴില്‍ ചെയ്യുന്ന ജീവനക്കാര്‍ക്ക് തൊഴിലുടമയുടെ അനുമതി കൂടാതെ തന്നെ പുതിയ തൊഴിലിടത്തിലേക്ക് മാറാന്‍ അനുമതി നല്‍കുന്നു. നേരത്തെ പുതിയ സ്ഥലത്തേക്ക് മാറണമെങ്കില്‍ നിലവിലെ സ്‌പോണ്‍സറുടെ അനുമതി നിര്‍ബന്ധമായിരുന്നു. ഈ സംവിധാനത്തില്‍ വരുന്ന മാറ്റമാണ് പലരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

എക്‌സിറ്റ് പെര്‍മിറ്റ് ഇനി മുതല്‍ നേരിട്ട് ലഭിക്കുമെന്നതും പുതിയ നിയമത്തിലെ പ്രധാന പരിഷ്‌ക്കരണമാണ്. നാട്ടിലേക്ക് യാത്ര പോകാന്‍ ഉദ്ദേശിക്കുന്നവര്‍ മൂന്ന് ദിവസം മുന്‍പ് തന്നെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം. സ്‌പോണ്‍സറുടെ അനുമതി ഇതിന് ഇനി മുതല്‍ ആവശ്യമുണ്ടാകില്ല. മാതാപിതാക്കളുടെ വിസയില്‍ ആണ്‍ കുട്ടികള്‍ക്ക് രാജ്യത്ത് തങ്ങാന്‍ പതിനെട്ട് വയസ്സ് വരെ മാത്രമാണ് അനുമതി നല്‍കിയിരുന്നത്.

പുതിയ നിയമം അനുസരിച്ച് ഇത് 25 വയസ്സ് വരെ രക്ഷിതാക്കളുടെ വിസയില്‍ ഇവിടെ നില്‍ക്കാന്‍ അനുമതി ലഭിക്കും. വിദേശത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് ഈ തീരുമാനം വലിയ തോതില്‍ സഹായകമാകും. ഒരോ ജീവനക്കാരന്റെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന രീതിയിലാണ് നിയമങ്ങള്‍ പരിഷ്‌ക്കരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ലേബര്‍ നിയമങ്ങള്‍ അംഗീകരിച്ച് കൊണ്ടാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എക്‌സിറ്റ് പെര്‍മിറ്റ് വിഷയത്തില്‍ മൂന്ന് ദിവസം സമയം അനുവദിച്ചിരിക്കുന്നത് നിലവിലെ തൊഴിലുടമയില്‍ നിന്ന് അനുമതി ലഭിക്കുന്നതിന് വേണ്ടിയല്‌ളെന്ന് ഡോ.ഉസാമ വ്യക്തമാക്കി. ഒളിച്ച് ഓടുന്നവരെ സംബന്ധിച്ച് തൊഴിലുടമക്ക് ഈ സംവിധാനം മുഖേനെ അറിയാന്‍ കഴിയുമെന്ന പ്രത്യേകത ഇതിനുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ അടിയന്തിരമായി പോകേണ്ടവര്‍ക്ക് ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് എക്‌സിറ്റ് പെര്‍മിറ്റ് ലഭ്യമാകും. തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് പിടിച്ച് വെച്ചതായി പരാതി ലഭിച്ചാല്‍ ഡിസംബര്‍ പതിമൂന്ന് ശേഷം 25000 റിയാല്‍ പിഴ നല്‍കേണ്ടതായി വരും. ഇപ്പോഴത് 10000 റിയാലാണ്. വിദേശത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് രണ്ട് മാസത്തിനകം ഇഖാമ പതിക്കണമെന്ന നിയമം മാറ്റി മൂന്ന് മാസത്തിനകം എന്നാക്കിയതും ശ്രദ്ധേയമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x