
റിയാദ്: സൗദി അറേബ്യയില്‍ മൊബൈല്‍ ഫോണ്‍ മേഖലയിലെ സ്വദേശിവല്‍ക്കരണത്തിനു ശേഷം ഗ്രോസറികളിലും (പലചരക്കുകട) സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു. എന്നാല്‍ സമയപരിധി പ്രഖ്യാപിച്ചിട്ടില്ല. പുതിയ നീക്കം ഒട്ടേറെ മലയാളികളെ ബാധിക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്.
ചുരുങ്ങിയത് 20,000 സ്വദേശികള്‍ക്ക് ആദ്യവര്‍ഷം ജോലി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. സൗദി റീട്ടെയ്ല്‍ മേഖലയില്‍ ജോലി ചെയ്യുന്ന 15 ലക്ഷം പേരില്‍ മൂന്നുലക്ഷം മാത്രമാണു സ്വദേശികളെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും സ്വദേശിവല്‍കരണത്തിലൂടെ 7500 സൗദി ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും നിയമനം നല്‍കിയിട്ടുണ്ട്.
സ്വദേശിവല്‍ക്കരണത്തിന് അനുയോജ്യമായ കൂടുതല്‍ മേഖലകള്‍ നിര്‍ണയിക്കുന്നതിനും ശ്രമം നടക്കുന്നുണ്ട്. നേരത്തെ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്നും സ്വദേശികള്‍ക്കു തൊഴില്‍ നല്കാന് സാധിക്കുന്ന വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും മാത്രമായി ലൈസന്‍സുകള്‍ പരിമിതപ്പെടുത്തണമെന്നുമുള്ള ശുപാര്‍ശ ശൂറാ കൗണ്‍സില്‍ അംഗീകരിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.