Currency

സൗദിയില്‍ ഇന്‍ഷുറന്‍സ് കമ്പനികളിലെ സ്വദേശിവത്കരണം ജൂലൈ 2 മുതല്‍ പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Friday, June 16, 2017 12:29 pm

റിയാദ്: ഇന്‍ഷുറന്‍സ് കമ്പനികള്‍ പൂര്‍ണമായും സൗദിവല്‍ക്കരിക്കുന്നതിനുള്ള സൗദി തീരുമാനം ജൂലൈ രണ്ടിന് പ്രാബല്യത്തില്‍ വരും. ഇന്‍ഷുറന്‍സ് കമ്പനികളിലെ വെഹിക്കിള്‍ ക്ലെയിം മാനേജ്‌മെന്റ്, കസ്റ്റമര്‍ കെയര്‍ ജോലികളാണ് പൂര്‍ണമായും സൗദിവല്‍ക്കരിക്കുന്നത്. സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സാമ)യുടേതാണ് തീരുമാനം. ഇന്‍ഷുറന്‍സ് കമ്പനികളിലെ ഉന്നത തസ്തികകളും സാങ്കേതിക ജോലികളും പൂര്‍ണമായും സൗദിവല്‍ക്കരിക്കുന്നതിന് ലക്ഷ്യമിടുന്ന സാമ കമ്പനികളിലെ കൂടുതല്‍ തൊഴിലുകള്‍ പിന്നീട് സൗദിവല്‍ക്കരിക്കും.

ഇന്‍ഷുറന്‍സ് കമ്പനികള്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 58 ശതമാനം സൗദിവല്‍ക്കരണം പാലിച്ചിട്ടുണ്ട്. കമ്പനികളില്‍ സൗദിവല്‍ക്കരണം ഇനിയും ഉയര്‍ത്തുന്നതിനാണ് ആഗ്രഹിക്കുന്നതെന്ന് സാമ ഗവര്‍ണര്‍ ഡോ. അഹ്മദ് അല്‍ഖുലൈഫി പറഞ്ഞു.

ഇന്‍ഷുറന്‍സ് കമ്പനികളിലെ സൗദിവല്‍ക്കരണം ആദ്യ വര്‍ഷം മുപ്പതു ശതമാനത്തില്‍ കുറയാന്‍ പാടില്ലെന്നും പിന്നീടുള്ള ഓരോ വര്‍ഷങ്ങളിലും അഞ്ചു ശതമാനം തോതില്‍ വര്‍ധിപ്പിക്കണമെന്നും ബന്ധപ്പെട്ട നിയമാവലി അനുശാസിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x