ഒരു അന്താരാഷ്ട്ര സ്പോര്‍ട്സ് കോമ്പ്ലെക്സിന്‍റെ സൌകര്യങ്ങളോട് കൂടിയതാകും പുതിയ സ്റ്റേഡിയം
എം ചിന്നസ്വാമി സ്റ്റേഡിയം കൂടാതെ ഭാഗ്യമുണ്ടെങ്കില്‍ മറ്റൊരു പുതിയ സ്റ്റേഡിയം കൂടി ബെംഗളുരുവിന് ലഭിച്ചേക്കും. ഒരു അന്താരാഷ്ട്ര സ്പോര്‍ട്സ് കോമ്പ്ലെക്സിന്‍റെ സൌകര്യങ്ങളോട് കൂടിയതാകും പുതിയ സ്റ്റേഡിയം. എന്നാല്‍ ഇതിനുള്ള ഒരേയൊരു തടസം സ്ഥലമാണ്. ബേഗൂര്‍ ഗ്രാമത്തിനടുത്തുള്ള ദേവരചിക്കനഹള്ളി എന്ന സ്ഥലത്താണ് ഇപ്പോള്‍ നിര്‍മാണത്തിന് എടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇവിടെ മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്.
ഈ സ്ഥലത്തെ ഒരു സ്റ്റേഡിയത്തിന്‍റെ രൂപത്തിലേക്കെത്തിക്കുവാന്‍ പ്രധാനമന്ത്രി സ്വച്ഛ ഭാരത് അഭിയാന്‍ പദ്ധതിയില്‍ നിന്നും പണം എടുക്കേണ്ടതുണ്ട്. കോമ്പ്ലക്സ് നിര്‍മാണചുമതല ബൊമ്മനഹള്ളി വാര്‍ഡ് കോര്‍പറേറ്റര്‍ സി.ആര്‍. രാജ്മോഹന്‍ രാജു ഇതിനകം ഡല്‍ഹി കേന്ദ്രമായി പ്രവത്തിക്കുന്ന ക്ലിം ആര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ ഏല്പിച്ചു.
മാലിന്യക്കൂമ്പാരം മൂലം തങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നെന്ന് പ്രാദേശിക വാസികള്‍ ചേര്‍ന്ന് പരാതി സമര്‍പ്പിച്ചിരുന്നു. കളിസ്ഥലവും വഴികളും ഒക്കെ ഇവിടെ നിര്‍മിക്കേണ്ടതുണ്ട്. സ്ഥലം നികത്തി വൃത്തിയാക്കിയെടുക്കാന്‍ തന്നെ 1.9 കോടിയോളം വേണ്ടി വരുമെന്ന് ജോയന്‍റ് കമ്മീഷണര്‍ സര്‍ഫറസ് ഖാന്‍ പറഞ്ഞു.
ഇവിടെ ജിംനാസ്റ്റിക്സ് സൌകര്യവും ഉണ്ടായിരിക്കും. സ്വച്ഛ ഭാരത മിഷന്‍ തുടങ്ങിയ ദിവസമായ ഒക്ടോബര്‍ രണ്ടിന് തന്നെ സ്റ്റേഡിയം തുറക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.