Currency

കുഴിബോംബ് നിര്‍വീര്യമാക്കുന്ന ഡ്രോണുകള്‍; 5 കോടിയുടെ കരാറുമായി പതിനാലുകാരന്‍

സ്വന്തം ലേഖകന്‍Sunday, January 15, 2017 8:59 am

ഗുജറാത്ത്: കുഴിബോംബുകള്‍ നിര്‍വ്വീര്യമാക്കുന്ന ഡ്രോണുകള്‍ വികസിപ്പിച്ച് അത്ഭുതമാകുകയാണ് പതിനാല് വയസുകാരന്‍. ഗുജറാത്തുകാരനായ ഹര്‍ഷവര്‍ദ്ധനാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. കുട്ടി പ്രതിഭയുടെ കണ്ടുപിടുത്തത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഗുജറാത്ത് സര്‍ക്കാര്‍ വ്യവസായിക അടിസ്ഥാനത്തില്‍ ഡ്രോണ്‍ നിര്‍മ്മിക്കാനായി ഹര്‍ഷവര്‍ദ്ധനുമായി അഞ്ചു കോടി രൂപയുടെ കരാര്‍ ഒപ്പിട്ടു.

harshan-1

കുഴിബോംബുകള്‍ മൂലം ധാരാളം സൈനികരുടെ ജീവന്‍ പൊലിയുന്നതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് ഹര്‍ഷവര്‍ദ്ധനെ ഡ്രോണ്‍ വികസിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. കുഴി ബോംബുകള്‍ കണ്ടെത്തുന്ന റോബോട്ടിനെയാണ് ഹര്‍ഷവര്‍ദ്ധന്‍ ആദ്യം വികസിപ്പിച്ചത്. എന്നാല്‍ ഇതിന് ഭാരം കൂടുതലായിരുന്നു. കുഴിബോംബുകള്‍ക്ക് മുകളിലെത്തുമ്പോള്‍ സ്‌ഫോടനം നടന്ന് റോബോട്ടിനു തന്നെ കേടുപാടുകള്‍ ഉണ്ടായി. ആകാശത്തുനിന്ന് കുഴിബോംബുകള്‍ കണ്ടെത്താന്‍ പറ്റുന്ന ഡ്രോണ്‍ നിര്‍മ്മിക്കുകയെന്ന ആശയം ഇതിനു പിന്നാലെയാണ് ഉടലെടുത്തത്. ഡ്രോണിന്റെ അന്തിമ രൂപത്തിന് ഏകദേശം അഞ്ചു ലക്ഷം രൂപ ചെലവായി. ഗുജറാത്ത് സര്‍ക്കാരിന്റെ സഹായവും ഇതിനു ലഭിച്ചു.

അടുത്തിടെ സമാപിച്ച വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്കിടെയാണ് ഡ്രോണ്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനുള്ള കരാര്‍ സര്‍ക്കാര്‍ ഹര്‍ഷവര്‍ദ്ധനുമായി ഉണ്ടാക്കിയത്. ചെറുപ്പത്തിലേ ഇത്തരം കാര്യങ്ങളിലുണ്ടായിരുന്ന താല്‍പര്യത്തെ കുടുംബവും അധ്യാപകരുമെല്ലാം പിന്തുണച്ചതോടെ അത് വലിയൊരു പദ്ധതിയായി മാറി. ഇപ്പോള്‍ സ്വന്തമായി ഒരു കമ്പനി തന്നെ സ്ഥാപിച്ച് ആളില്ലാ വിമാനം നിര്‍മ്മിച്ചുനല്‍കാന്‍ കരാര്‍ ഒപ്പിടുകയായിരുന്നു ഈ പതിനാലുകാരന്‍.

harshan-2

ഡ്രോണിന്റെ അഞ്ചു മാതൃകകള്‍ സൃഷ്ടിക്കാന്‍ ചെലവാക്കിയതാകട്ടെ വെറും അഞ്ചുലക്ഷം രൂപ മാത്രം. രണ്ടുലക്ഷം രൂപ മാതാപിതാക്കള്‍ നല്‍കി. ബാക്കി സര്‍ക്കാരും. അമേരിക്കയിലെ ഗൂഗിളിന്റെ പ്രധാന ഓഫിസ് സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയതാണ് തനിക്ക് പ്രചോദനമായതെന്ന് ഈ മിടുക്കന്‍ പറയുന്നു. ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയ കമ്പനികളുമായി കരാറിലേര്‍പ്പെടുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ഇതിനായി ‘ഏറോബോട്ടിക്’ എന്ന കമ്പനിയും സ്ഥാപിച്ചുകഴിഞ്ഞെന്നും ഹര്‍ഷന്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x