
ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകളില്‍ 97 ശതമാനവും തിരിച്ചെത്തിയെന്ന് റിപ്പോര്‍ട്ട്. ഇതുവരെയുള്ള കണക്കുകള്‍ റിസര്‍വ്വ് ബാങ്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തുവിടുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 500 ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ രണ്ടരലക്ഷം കോടിയുടെ നോട്ടുകളെങ്കിലും തിരിച്ചു വരില്ലെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ കള്ളപ്പണം ആരും നശിപ്പിച്ചില്ലെന്നും ബാങ്കിലിട്ടെന്നുമുള്ള സൂചനയാണ് പുറത്തു വരുന്നത്.
നവംബര്‍ എട്ടിന് 15.44 ലക്ഷം കോടി രൂപയുടെ 500, 1000 രൂപ നോട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതില്‍ 14.97 ലക്ഷം കോടി, അതായത് 97 ശതമാനം നോട്ടുകള്‍ തിരിച്ചെത്തിയെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഖ്യ അറിയില്ല എന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രതികരിച്ചെങ്കിലും ഈ കണക്ക് നിഷേധിച്ചില്ലെന്നതും ശ്രദ്ധേയം.
കള്ളപ്പണവേട്ടയ്ക്ക് നോട്ട് അസാധുവാക്കല്‍ സഹായിച്ചോ എന്ന ചോദ്യം ഉയര്‍ത്തുന്നതാണ് ഈ കണക്ക്. പണം പിന്‍വലിക്കാനുള്ള നിയന്ത്രണം രണ്ടു മാസം എങ്കിലും തുടരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.