Currency

യുക്രൈനില്‍ നിന്ന് കൂടുതല്‍ വിനോദ സഞ്ചാരികളെ എത്തിക്കാന്‍ പദ്ധതി

സ്വന്തം ലേഖകൻThursday, January 12, 2017 7:42 am

യുക്രൈനില്‍ നിന്നും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും കേരളത്തില്‍ എത്തിക്കുന്നതിനുമായി ടൂറിസം വകുപ്പ് പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വളര്‍ന്നുവരുന്ന വിപണന കേന്ദ്രമായ യുക്രൈനില്‍ നിന്നും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും കേരളത്തില്‍ എത്തിക്കുന്നതിനുമായി ടൂറിസം വകുപ്പ് പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

യുക്രൈനില്‍ നിന്നുമുള്ള വിമാന സര്‍വീസുകളില്‍ 2017 ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ നിശ്ചിത സീറ്റുകള്‍ വിനോദ സഞ്ചാരികള്‍ക്കായി മാറ്റിവെക്കുന്ന പദ്ധതിയാണ് ഇത്. ആദ്യഘട്ടത്തില്‍ അഞ്ഞൂറോളം സീറ്റുകളുണ്ടാകും. പദ്ധതിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി രണ്ട് കോടിയോളം രൂപ ചെലവിട്ട് .യുക്രൈനില്‍ പ്രചരണ പരിപാടികള്‍ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു.

വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം അഞ്ച് വര്‍ഷംകൊണ്ട് ഇരട്ടിയാക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമായിട്ടുള്ള ആദ്യ ചുവടുവയ്പാണിതെന്നും മന്ത്രി പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങളില്‍ വിനോദ സഞ്ചാര വകുപ്പിന്റെ പങ്കാളിയായി കോണ്‍കോര്‍ഡ് എക്‌സോട്ടിക് വോയേജര്‍ എന്ന ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനിയെ തെരഞ്ഞെടുത്തിട്ടുണ്ട് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചേംബറില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ യു.വി. ജോസും കോണ്‍കോര്‍ഡ് എക്‌സോട്ടിക് വോയേജറിന്റെ മാനേജിംഗ് ഡയറക്ടര്‍ ജെയിംസ് കൊയിന്തറയും തമ്മില്‍ ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു.

യുക്രൈനില്‍ നിന്നും വിനോദസഞ്ചാരികളെ കൊണ്ടുവരുന്നതു മുതല്‍ കേരളത്തില്‍ അവരുടെ താമസം, യാത്ര തുടങ്ങി എല്ലാ സൗകര്യങ്ങളും കമ്പനി ഒരുക്കും. ഭാവിയില്‍ യുക്രൈനില്‍ നിന്നും പൂര്‍ണതോതിലുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ കേരളത്തിലത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x