
ന്യൂഡല്‍ഹി: ഹജ്ജ് സബ്സിഡി പുന:പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. സബ്സിഡി നല്കുന്ന തുക കുറച്ചുകൊണ്ടുവന്ന് 2022 ഓടെ പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന 2012 ലെ സുപ്രീംകോടതി ഉത്തരവിന്റെ ചുവടുപിടിച്ചാണ് ഈ നീക്കം. ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാനായി സൗദിയിലേക്ക് പോകുന്ന തീര്‍ഥാടകര്‍ക്ക് സബ്സിഡി നല്‍കുന്നത് പുന:പരിശോധിക്കാനായി വ്യാഴാഴ്ച കേന്ദ്ര സര്‍ക്കാര്‍ ആറംഗ കമ്മിറ്റിയെ നിയോഗിച്ചു. സബ്സിഡി ഒഴിവാക്കിയാലും കുറഞ്ഞ ചിലവില്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാനായി തീര്‍ഥാടകര്‍ക്ക് സൗദിയിലേക്ക് പോകാന്‍ കഴിയുമോ എന്നാകും കമ്മിറ്റി പരിശോധിക്കുക.
സബ്സിഡി നല്കുന്നതുകൊണ്ട് പ്രയോജനമുണ്ടോ അതോ അത് ഒഴിവാക്കിയാലും കുറഞ്ഞ നിരക്കില്‍ പോകാന്‍ കഴിയുമോ എന്നുമാണ് പരിശോധിക്കുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പായി ബന്ധപ്പെട്ട എല്ലാവരുമായി കമ്മിറ്റി ആശയവിനിമയം നടത്തും. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട സൗദി അറേബ്യ ഉയര്‍ത്തിയതിന് പിന്നാലെയാണ് പുതിയ കമ്മിറ്റിയെ നിയോഗിച്ചത്.
സബ്സിഡി തുകയായി വര്‍ഷം തോറും നല്കുന്ന 650 കോടി രൂപ ആ വിഭാഗത്തിന്റെ വിദ്യാഭ്യാസസാമൂഹിക ഉന്നമനത്തിനായി വിനിയോഗിക്കണമെന്നാണ് സുപ്രീംകോടതി വിധിയില്‍ അഭിപ്രായപ്പെട്ടത്. മുസ്ലിങ്ങള്‍ക്ക് ഹജ്ജിന് പോകാന്‍ സബ്സിഡി ആവശ്യമില്ലെന്ന് എഐഎംഐഎം പ്രസിഡന്റും ഹൈദരബാദില്‍ നിന്നുള്ള ലോക്സഭാ എം.പിയുമായ അസദുദ്ദീന്‍ ഒവൈസി അഭിപ്രായപ്പെട്ടു. സബ്സിഡിയായി നല്കുന്ന 450 കോടി വിമാനക്കമ്പനികള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഒരു ആഗോള ടെന്‍ഡര്‍ വിളിച്ചാല്‍ കുറഞ്ഞ നിരക്കില്‍ ഇതിലും കൂടുതല്‍ പേര്‍ക്ക് ഹജ്ജിന് പോകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.