Currency

2500 രൂപയ്ക്ക് രാജ്യത്തിനകത്ത് വിമാന യാത്ര സാധ്യമാക്കുന്ന പദ്ധതി വരുന്നു

സ്വന്തം ലേഖകന്‍Friday, March 31, 2017 11:04 am

ന്യൂഡല്‍ഹി: ചുരുങ്ങിയ ചിലവില്‍ ആഭ്യന്തര വിമാനയാത്ര സാധ്യമാക്കുന്ന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ 70 എയര്‍പോര്‍ട്ടുകളെ ബന്ധിപ്പിക്കുന്ന റീജിണല്‍ കണക്ടിവിറ്റി സ്‌കീമിനാണ് (ആര്‍സിഎസ്) കേന്ദ്ര സര്‍ക്കാര്‍ തുടക്കമിടുന്നത്. ഇതിലൂടെ 128 റൂട്ടുകളിലേക്ക് 2500 രൂപയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. കൂടാതെ 44 സ്ഥലങ്ങള്‍ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

രാജ്യത്തിനകത്തുള്ള പ്രധാന വിമാനത്താവളങ്ങളിലേക്കാണ് റീജിണല്‍ കണക്ടിവിറ്റി സ്‌കീമിലുള്ള വിമാനം സര്‍വ്വീസ് നടത്തുക. പുതിയ സ്‌കീം പ്രകാരം ഒരുമണിക്കൂര്‍ യാത്രയ്ക്ക് 2500 രൂപയാണ് ഈടാക്കുക. നിലവില്‍ എയര്‍ലൈന്‍ സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ, ടര്‍ബോ മേഗ എയര്‍വെയ്സ്, ഡെക്കാന്‍ ഏവിയേഷന്‍, എയര്‍ ഒഡിഷ എന്നീ വിമാന കമ്പനികള്‍ക്കാണ് ആര്‍സിഎസിന്റെ കീഴില്‍ സര്‍വ്വീസ് നടത്താന്‍ അനുവാദം ലഭിച്ചിട്ടുള്ളത്.

2500 രൂപയ്ക്ക് യാത്ര നടത്തുമ്പോള്‍ വിമാനകമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി നല്‍കും. ഇനി മുതല്‍ സിംല, ആഗ്ര, ബിക്കാനീര്‍, ഗ്വാളിയാര്‍, കടപ്പ, ലൂധിയാന, പതാന്‍കോട്ട്, വിദ്യാനഗര്‍, ജംഷധ്പൂര്‍, കാണ്‍പൂര്‍ തുടങ്ങിയിടങ്ങളിലേക്ക് 2500 രൂപയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് വ്യോമായാന സെക്രട്ടറി ആര്‍എന്‍ ചൗബേ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x