ഒക്ടോബര്‍ ഒന്നുമുതല്‍ റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് ആഴ്ചയില്‍ അഞ്ചുസര്‍വീസുകള്‍ തിരുവനന്തപുരം സെക്ടറില്‍ നടത്തുമെന്നാണ് സൗദിയ അറിയിച്ചിരിക്കുന്നത്. എ 330, 300 എയര്‍ബസ് വിമാനത്തില്‍ 42 ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 307 സീറ്റുകളാണുള്ളത്.
തിരുവനന്തപുരം: സൗദിയിലെ രണ്ട് വിമാനത്താവളങ്ങളില്‍ നിന്ന് സൗദിയ തിരുവനന്തപുരത്തേക്ക് വിമാനസര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ ഒന്നു മുതലാണ് തിരുവനന്തപുരത്തേക്ക് സര്‍വീസ് ആരംഭിക്കുന്നതെന്ന് സൗദി ദേശീയ വിമാനക്കമ്പനിയായ സൗദിയ അറിയിച്ചു. സൗദി എയര്‍ലൈന്‍സ് കൊച്ചിക്കു പുറമേ തിരുവനന്തപുരത്തേക്കും സര്‍വീസ് ആരംഭിക്കുന്നതോടെ ദക്ഷിണ കേരളത്തിലുള്ള പ്രവാസികളുടെ യാത്രാദുരിതം കുറയും.
നിലവില്‍ സൗദിയിലെ ദമാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് മാത്രമാണ് സൗദിയ സര്‍വീസ് നടത്തുന്നത്. ഒക്ടോബര്‍ ഒന്നുമുതല്‍ റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് ആഴ്ചയില്‍ അഞ്ചുസര്‍വീസുകള്‍ തിരുവനന്തപുരം സെക്ടറില്‍ നടത്തുമെന്നാണ് സൗദിയ അറിയിച്ചിരിക്കുന്നത്. എ 330, 300 എയര്‍ബസ് വിമാനത്തില്‍ 42 ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 307 സീറ്റുകളാണുള്ളത്. പുതിയ സര്‍വീസ് ആരംഭിക്കുന്നതിലൂടെ മാസം 6000 യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദിയ 46 കിലോ ലഗേജും അനുവദിക്കും.
സൗദി ആരോഗ്യവകുപ്പില്‍ ജോലിചെയ്യുന്നവര്‍ക്ക് സൗദി എയര്‍ലൈന്‍സ് ടിക്കറ്റാണ് മന്ത്രാലയം നല്‍കുന്നത്. നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ കൊച്ചി വിമാനത്താവളം വഴിയാണ് യാത്രചെയ്യുന്നത്. പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ ആരോഗ്യമന്ത്രാലയത്തിലെ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.