
കോഴിക്കോട്: ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പിന് ഈ മാസം 12 ന് തുടക്കമാകും. ആദ്യ ഹജ്ജ് വിമാനം 13ന് രാവിലെ 6.30 ന് നെടുമ്പാശ്ശേരിയില്‍ നിന്നും പറന്നുയരും. കരിപ്പൂരില്‍ ചേര്‍ന്ന ഹജ്ജ് കമ്മിറ്റി യോഗം ഒരുക്കങ്ങള്‍ വിലയിരുത്തിയശേഷം അറിയിച്ചതാണ് ഇക്കാര്യം. ഹജ്ജ് യാത്രക്കായി 39 വിമാനങ്ങളാണ് ചാര്‍ട്ട് ചെയ്തിട്ടുള്ളത്.
നെടുമ്പാശ്ശേരിയില്‍ സജ്ജമാക്കിയ ഹജ്ജ് ക്യാമ്പില്‍ 9ാം തീയതി മുതല്‍ ഹജ്ജ് സെല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇത്തവണ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഹജ്ജ് വളണ്ടിയര്‍മാരുടെ തെരഞ്ഞെടുപ്പും പൂര്‍ത്തിയായി. സൗദി എയര്‍ലൈന്‍സാണ് തീര്‍ത്ഥാടകരെ കൊണ്ടു പോകുന്നത്.
നിലവില്‍ 39 വിമാനങ്ങളാണ് ചാര്‍ട്ട് ചെയ്തിട്ടുള്ളത്. ഇനിയും കൂടുതല്‍ പേര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചാല്‍ ഒരു വിമാന സര്‍വീസ് കൂടി ഏര്‍പ്പെടുത്തും. ഇത്തവണത്തെ 11,355 തീര്‍ത്ഥാടകരില്‍ 83 ശതമാനവും മലബാര്‍ മേഖലയില്‍ നിന്നുള്ളരാണ്. അടുത്തവര്‍ഷം തീര്‍ത്ഥാടകര്‍ക്ക് കരിപ്പുരില്‍ നിന്നു തന്നെ ഹജ്ജിന് പോകാനാവുമെന്ന ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ നല്കിയിട്ടുണ്ടന്നും ഹജ്ജ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ഹജ്ജ് വിമാനങ്ങളുടെ സമയക്രമവും യാത്രക്കാരുടെ പട്ടികയും മൂന്ന് ദിവസത്തിനകം തയ്യാറാകും. കരിപ്പൂരിലെ ഹജ്ജ് ഹൗസ് സംഘടനകളുടെ പരിപാടികള്‍ക്ക് വാടകയ്ക്ക് നല്‍കേണ്ടതില്ലെന്ന് കമ്മിറ്റി യോഗം തീരുമാനിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.