Currency

കൊച്ചി മെട്രോയില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം ഉണ്ടാകില്ല

സ്വന്തം ലേഖകന്‍Saturday, August 19, 2017 12:41 pm

കൊച്ചി: മെട്രോ ട്രെയിനില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം ഉണ്ടാകില്ല. സ്ത്രീകള്‍ക്ക് സീറ്റ് സംവരണം വേണമെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വനിത കമീഷന്‍ കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

അതേസമയം സീറ്റ് സംവരണം വേണ്ടെന്നാണ് കെ.എം.ആര്‍.എല്‍ തീരുമാനം. കൊച്ചി മെട്രോയിലൂടെ പുതിയൊരു യാത്രസംസ്‌കാരം നടപ്പില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന റിപ്പോര്‍ട്ടാകും നല്‍കുകയെന്ന് കെ.എം.ആര്‍.എല്‍ സൂചിപ്പിച്ചു. ഇക്കാര്യത്തില്‍ ഉദ്ഘാടനത്തിനുമുമ്പേ നയം വ്യക്തമാക്കിയിട്ടുള്ളതാണെന്നും അധികൃതര്‍ പറയുന്നു. യാത്രക്കാര്‍ക്ക് മുന്നില്‍ ഒരുവിധ ലിംഗവിവേചനവും പാടില്ലെന്ന നിലപാട് ബോധപൂര്‍വമായിതന്നെ കൈക്കൊണ്ടതാണെന്ന് കെ.എം.ആര്‍.എല്‍ അധികൃതര്‍ വ്യക്തമാക്കി. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഉള്‍പ്പെടുത്തിയതടക്കം നടപടികള്‍ ഇതിന്റെ ഭാഗമാണ്.

ഡല്‍ഹി മെട്രോയില്‍ ഉള്‍പ്പെടെ സംവരണം ഉണ്ടെന്നും അതുകൊണ്ട് തന്നെ ഇവിടെയും നടപ്പില്‍ വരുത്തണമെന്നുമാണ് വനിത കമീഷന്റെ നിലപാട്. എന്നാല്‍ മറ്റ് മെട്രോ സര്‍വിസുകളെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പ്രായമായവര്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് മെട്രോയില്‍ പ്രത്യേകം സീറ്റുണ്ടെന്നും കുട്ടികളെ എടുത്തുകൊണ്ട് വരുന്നവര്‍ക്കും ഇത് ലഭ്യമാണെന്ന് കെ.എം.ആര്‍.എല്‍ അധികൃതര്‍ പറഞ്ഞു. പുതുതലമുറയുടെ യാത്രസംസ്‌കാരമാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. മെട്രോയില്‍ സ്ത്രീകള്‍ക്ക് 33.33 ശതമാനം സീറ്റ് സംവരണം വേണമെന്നാണ് വനിത കമീഷന്‍ നിലപാട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x