
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം വീണ്ടും തുറന്നു. വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. ബംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ആദ്യം ഇറങ്ങിയത്. ഇതുള്‍പ്പെടെ 32 വിമാനങ്ങള്‍ ഇന്ന് നെടുമ്പാശേരിയില്‍ എത്തും. 33 എണ്ണം നെടുമ്പാശേരിയില്‍ നിന്നും പുറപ്പെടും.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും ജെറ്റ് എയര്‍വേയ്സിന്റെയും മസ്‌കറ്റില്‍ നിന്നുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ ദോഹ, ജെറ്റ് എയര്‍വേയ്സിന്റെ ദുബായ്, ഗോ എയറിന്റെ ഷാര്‍ജ, എയര്‍ ഏഷ്യയുടെ കോലാലംപുര്‍ വിമാനങ്ങളും ഇന്ന് നെടുമ്പാശേരിയില്‍ പറന്നിറങ്ങും. ബാക്കി എല്ലാം ആഭ്യന്തര സര്‍വീസുകളാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ സര്‍വീസുകളും പുനരാരംഭിക്കാന്‍ കഴിയുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ അറിയിച്ചു.
എയര്‍ലൈന്‍, ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, കസ്റ്റംസ്, ഇമിഗ്രേഷന്‍ തുടങ്ങിയ വിഭാഗങ്ങളെല്ലാം തിങ്കളാഴ്ച ഉച്ചയോടെ പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു. ആഗസ്റ്റ് 15നാണ് വിമാനത്താവളം അടച്ചത്. വിമാനത്താവളം അടച്ചിടേണ്ടി വന്നതോടെ മൊത്തം 300 കോടിയോളം രൂപയുടെ നഷ്ടം സിയാലിന് സംഭവിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.