
കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് പുറപ്പെട്ട തീര്‍ഥാടകര്‍ സെപ്റ്റംബര്‍ 12 മുതല്‍ തിരിച്ചെത്തും. മടങ്ങിയെത്തുന്നവര്‍ക്ക് നെടുമ്പാശേരിയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. തീര്‍ഥാടകരെ സഹായിക്കാന്‍ ഹജ്ജ് കമ്മിറ്റിയുടെ 50 വളന്റിയര്‍മാര്‍ വിമാനത്താവളത്തിലുണ്ടാകും.
12ന് രാവിലെ ആറിനാണ് ആദ്യവിമാനം. 12 മുതല്‍ 26 വരെയായി 29 ചാര്‍ട്ടര്‍ വിമാനങ്ങളിലും ഒരു യാത്രാവിമാനത്തിലുമായാണ് മടക്കസര്‍വിസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മദീനയില്‍ നിന്നാണ് മടക്കയാത്ര. ആദ്യദിനത്തില്‍ രണ്ട് വിമാനങ്ങളാണുള്ളത്. 13ന് ഒരു വിമാനം സര്‍വിസ് നടത്തും. 14ന് വിമാനങ്ങളില്ല. 15, 18, 19, 23 തീയതികളില്‍ മൂന്ന് വിമാനങ്ങളും 16, 22, 25, 26 തീയതികളില്‍ രണ്ട് വിമാനങ്ങളുമുണ്ടാകും. 17, 21, 24 തീയതികളില്‍ ഓരോ വിമാനവും സര്‍വിസ് നടത്തും.
ആദ്യം പോയ വിമാനങ്ങളിലെ തീര്‍ഥാടകരാണ് ആദ്യമെത്തുക. തീര്‍ഥാടകര്‍ക്ക് അഞ്ച് ലിറ്റര്‍ സംസം വെള്ളം വിമാനത്താവളത്തില്‍ കൈമാറും. 23 കുട്ടികള്‍ ഉള്‍പ്പെടെ 12,013 പേരാണ് ഈ വര്‍ഷം നെടുമ്പാശ്ശേരിയില്‍നിന്ന് യാത്ര തിരിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.