
ന്യൂഡല്‍ഹി: ലോക ബാങ്ക് തയാറാക്കിയ ബിസിനസ് സുഗമ രാജ്യങ്ങളുടെ വാര്‍ഷിക പട്ടികയില്‍ ഇന്ത്യ 77-ാം സ്ഥാനത്തെത്തി. 190 രാജ്യങ്ങളുടെ പട്ടികയില്‍ നേരത്തെ 100ാം സ്ഥാനത്തായിരുന്ന ഇന്ത്യ 23 സ്ഥാനം ഉയര്‍ത്തിയാണ് 77-ാം സ്ഥാനം നേടിയത്. അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയുടെ നേട്ടം ഇത്തതവണ കുറവാണ്. കഴിഞ്ഞ തവണ 30 സ്ഥാനങ്ങള്‍ ഉയര്‍ത്തിയാണ് ഇന്ത്യ നൂറാം റാങ്ക് നേടിയത്. 2014, 2015, 2016 വര്‍ഷങ്ങളില്‍ വലിയ മാറ്റമില്ലാതെ 130നോട് അടുത്ത് നില്‍ക്കുകയായിരുന്നു ഇന്ത്യയുടെ റാങ്കിംഗ്.
10ല്‍ ആറ് സാമ്പത്തിക സൂചികകളിലും ഇന്ത്യ നില മെച്ചപ്പെടുത്തിയതായി വാണിജ്യ, വ്യവസായ മന്ത്രാലയം പറയുന്നു. കണ്‍സ്ട്രക്ഷന്‍ പെര്‍മിറ്റുകള്‍, അതിര്‍ത്തിക്കപ്പുറത്തേക്കുള്ള വ്യാപാരം, വ്യവസായങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കല്‍, പുതിയ സംരംഭം തുടങ്ങല്‍, വ്യാവസായിക വായ്പ ലഭ്യമാകല്‍ എന്നിവയെല്ലാം കണക്കിലെടുത്താണ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗ് നിശ്ചയിക്കുന്നത്.
അയല്‍രാജ്യങ്ങളുമായി അതിര്‍ത്തി കടന്നുള്ള വ്യാപാരത്തില്‍ ഇന്ത്യന്‍ റാങ്കിംഗ് 146ാം സ്ഥാനത്ത് നിന്ന് 80ലേയ്ക്ക് ഉയര്‍ന്നു. കണ്‍സ്ട്രക്ഷന്‍ പെര്‍മിറ്റുകളുടെ കാര്യത്തില്‍ ഇന്ത്യ 181ാം സ്ഥാനത്ത് നിന്ന് 52ാം സ്ഥാനത്തെത്തി. കണ്‍സ്ട്രക്ഷന്‍ പെര്‍മിറ്റുകള്‍ക്കായുള്ള നടപടിക്രമങ്ങള്‍ 30.1 ശതമാനത്തില്‍ നിന്ന് 17.9 ആയി കുറഞ്ഞു. പെര്‍മിറ്റുകള്‍ ലഭിക്കുന്നതിനുള്ള ദിവസങ്ങളും ചിലവും കുറഞ്ഞു.
അതേസമയം വസ്തു രജിസ്‌ട്രേഷന്‍, ന്യൂനപക്ഷ അവകാശ സംരക്ഷണം, നികുതി അടക്കല്‍, കടബാധ്യതയും കിട്ടാക്കടവുമായ ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയവയിലെല്ലാം ഇന്ത്യ വളരെ പിന്നോട്ടാണ്. ന്യൂസിലാന്റ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. സിംഗപ്പൂര്‍ രണ്ടാം സ്ഥാനത്തും ഡെന്മാര്‍ക്ക് മൂന്നാം സ്ഥാനത്തുമെത്തി. യുഎസിന് എട്ടാം സ്ഥാനവും ചൈനയ്ക്ക് 46ാം സ്ഥാനവും പാകിസ്താന് 136ാം സ്ഥാനവുമാണുള്ളത്. ലോകത്ത് ഏറ്റവുമധികം വളര്‍ച്ച നേടുന്ന 10 സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യയെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.