
ന്യൂഡല്‍ഹി: എമിഗ്രേഷന്‍ ക്ലിയറന്‍സ് പൂര്‍ത്തിയാക്കി ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വന്‍ കുറവ്. 2014ല്‍ എഴ് ലക്ഷത്തി എഴുപത്തയ്യായിരത്തി എണ്ണൂറ്റി നാല്പത്തി അഞ്ചുപേര്‍ക്ക് തൊഴില്‍ ലഭിച്ചിടത്ത് 2018ല്‍ കഴിഞ്ഞമാസം വരെ തൊഴില്‍ ലഭിച്ചത് രണ്ട് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി എണ്ണൂറ്റി മുപ്പത്തി എഴ് പേര്‍ക്ക് മാത്രം. ലോക്സഭയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇ-മൈഗ്രേറ്റ് സംവിധാനം വഴി ലഭിച്ച കണക്കുകളാണ് കേന്ദ്രം ലോക്സഭയില്‍ നല്‍കിയിട്ടുള്ളത്. 2014 മുതല്‍ 2018 നവംബര്‍ 30 വരെയുള്ളതാണ് കണക്കുകള്‍. ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ തൊഴില്‍ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍കുറവാണ് കണക്കുകളില്‍ വ്യക്തമാകുന്നത്. ഈ ആറ് രാജ്യങ്ങളിലായി അഞ്ച് വര്‍ഷത്തിനിടെ നഷ്ടമായത് നാല് ലക്ഷത്തി എണ്‍പത്തി ഒന്നായിരത്തി എട്ട് തൊഴിലവസരങ്ങളാണ്. സൗദി അറേബ്യയിലാണ് വലിയ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണ വിലയിടിവുണ്ടാക്കിയ സാമ്പത്തിക മാന്ദ്യം, സ്വദേശിവല്‍ക്കരണം എന്നിവ പ്രധാന കാരണങ്ങളായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ലഭിക്കാതെയോ നഷ്ടപ്പെട്ടോ മടങ്ങുന്നവരുടെ യഥാര്‍ത്ഥ കണക്ക് ഇതിലും അധികമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.