
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന തീര്‍ഥാടകര്‍ക്കായി വിപുലമായ ഒരുക്കങ്ങള്‍. ജൂലൈ ഏഴ് മുതല്‍ 20 വരെയാണ് കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് സര്‍വിസ്. സൗദി എയര്‍ലൈന്‍സിന്റെ 35 സര്‍വിസുകളാണുണ്ടാകുക. 10,800 തീര്‍ഥാടകരെയാണ് കരിപ്പൂരില്‍ പ്രതീക്ഷിക്കുന്നത്. കരിപ്പൂരിലെ ഹജ്ജ് ഹാളില്‍ ഒരേ സമയം 350 തീര്‍ഥാടകര്‍ക്കുള്ള ഇരിപ്പിടമൊരുക്കും. ടോയ്‌ലറ്റുകള്‍, പ്രാര്‍ഥന ഹാള്‍, കുടിവെള്ളം, സംസം വെള്ളം സൂക്ഷിക്കാനുള്ള സ്ഥലം, വിമാനങ്ങള്‍ വൈകുകയാണെങ്കില്‍ മുന്‍കൂട്ടിയുള്ള അറിയിപ്പ്, വീല്‍ചെയര്‍ തുടങ്ങിയവയാണ് അതോറിറ്റി ഒരുക്കുക.
വിമാനത്താവള അതോറിറ്റി, എമിഗ്രേഷന്‍, കസ്റ്റംസ്, സൗദി എയര്‍ലൈന്‍സ്, ബി.എസ്.എന്‍.എല്‍, ഡി.എം.എ, ഡി.എം.ഒ ഹോമിയോ, പൊലീസ്, അഗ്‌നിമശമന സേന, കെ.എസ്.ആര്‍.ടി.സി, റെയില്‍വേ, കെ.എസ്.ഇ.ബി, സിവില്‍ സപ്ലൈസ് വിഭാഗം, പി.ആര്‍.ഡി വകുപ്പുകളുടെ നേതൃത്വത്തിലാണ് സൗകര്യങ്ങളൊരുക്കുന്നത്.
ഹാജിമാര്‍ ഹജ്ജ് ഹൗസില്‍ എത്തുമ്പോള്‍ ബാഗേജുകള്‍ സുരക്ഷിതമായി സ്വീകരിക്കാനുള്ള നടപടികളും സ്വീകരിക്കും. കസ്റ്റംസ്, എമിഗ്രേഷന്‍, സി.ഐ.എസ്.എഫ് വിഭാഗങ്ങള്‍ ആവശ്യത്തിനുള്ള ജീവനക്കാരെയും കൗണ്ടറുകളും തയാറാക്കും. ആവശ്യമെങ്കില്‍ നോഡല്‍ ഓഫിസറെ ചുമതലപ്പെടുത്തും. എല്ലാ ട്രെയിനുകള്‍ക്കും ഫറോക്ക് റെയില്‍വേ സ്‌റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.