Currency

സഹകരണ ബാങ്കുകളോടുളള വിവേചനം തെറ്റ്: സുപ്രീംകോടതി

സ്വന്തം ലേഖകന്‍Friday, December 9, 2016 2:47 pm

നിരോധനമല്ല, ബുദ്ധിപരമായ നിയന്ത്രണമാണു വേണ്ടത്. വ്യവസ്ഥകളോടെ നിക്ഷേപം സ്വീകരിക്കാനാകില്ലേയെന്നും കോടതി ചോദിച്ചു. ജില്ലാ ബാങ്കുകള്‍ക്ക് നിരോധനം കൊണ്ടുവന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.

ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിവേചനം തെറ്റെന്ന് സുപ്രീം കോടതി. നിരോധനമല്ല, ബുദ്ധിപരമായ നിയന്ത്രണമാണു വേണ്ടത്. വ്യവസ്ഥകളോടെ നിക്ഷേപം സ്വീകരിക്കാനാകില്ലേയെന്നും കോടതി ചോദിച്ചു. ജില്ലാ ബാങ്കുകള്‍ക്ക് നിരോധനം കൊണ്ടുവന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ഹര്‍ജി ഈ മാസം 14ന് വീണ്ടും പരിഗണിക്കും. അതേസമയം നോട്ട് അസാധുവാക്കല്‍ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതിയുടെ ഒന്‍പതു ചോദ്യങ്ങള്‍. എപ്പോഴാണ് നോട്ട് അസാധുവാക്കാന്‍ തീരുമാനമെടുത്തത്? തീരുമാനം തീര്‍ത്തും രഹസ്യമായിരുന്നോ? എന്തുകൊണ്ടാണ് 24,000 രൂപ മാത്രം പിന്‍വലിക്കാന്‍ അനുവദിക്കുന്നത്? ഒരു വ്യക്തിക്ക് ഈ തുക മതിയാകുമോ? തുടങ്ങി ഒന്‍പതു ചോദ്യങ്ങളാണ് കോടതി ചോദിച്ചത്. നോട്ട് അസാധുവാക്കലിനെതിരെ നല്‍കിയ ഹര്‍ജിയും സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജിയും ഒരുമിച്ചു പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ അവകാശ വാദങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കിയും വിമര്‍ശനമുന്നയിച്ചും സഹകരണ ബാങ്കുകള്‍ കഴിഞ്ഞ ദിവസം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കള്ളനോട്ട് കണ്ടുപിടിക്കാന്‍ സഹകരണ ബാങ്കുകള്‍ സംവിധാനമുണ്ട്. സഹകരണ ബാങ്കുകളിലെ പണമിടപാട് നിരോധിച്ച നടപടി തെറ്റാണെന്നും ഇതുമൂലം രാജ്യത്തെ 57 ലക്ഷം നിക്ഷേപകരെ കേന്ദ്രം ദ്രോഹിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നുമുണ്ട്. സഹകരണ ബാങ്കുകളില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലെന്നായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയതിനുളള കേന്ദ്രത്തിന്റെ ആദ്യ വിശദീകരണം. കെവൈസി ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നില്ല, ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ സഹകരണ ബാങ്കുകളില്‍ ഇല്ല, കൂടാതെ കള്ള നോട്ടുകള്‍ കണ്ടുപിടിക്കാനുളള സംവിധാനമില്ലെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചിരുന്നു.

കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് നബാര്‍ഡും സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.സംസ്ഥാനത്തെ പതിനാല് ജില്ലാ ബാങ്കുകളും കൈവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്. എന്നാല്‍, 13 പൊതുമേഖലാ ബാങ്കുകള്‍ മാനദണ്ഡം പാലിച്ചിട്ടില്ല. ചട്ടം ലംഘിച്ചതിന് ഈ ബാങ്കുകളില്‍ നിന്നും 270 ദശലക്ഷം രൂപയോളം പിഴ ഈടാക്കിയെന്നും നബാര്‍ഡിന്റെ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x