Currency

നോട്ട് അസാധുവാക്കല്‍; അച്ചടിച്ചത് മൂന്നിലൊന്ന് നോട്ടുകള്‍ മാത്രം

സ്വന്തം ലേഖകന്‍Tuesday, December 13, 2016 2:44 pm

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ 30 ദിവസം പിന്നിട്ടപ്പോള്‍ റിസര്‍വ് ബാങ്കിന് പുറത്തിറക്കാന്‍ കഴിഞ്ഞത് പിന്‍വലിച്ചതിന്റെ മൂന്നിലൊന്നു പങ്ക് പുതിയ കറന്‍സി നോട്ടുകള്‍ മാത്രം. ആകെ കറന്‍സി നോട്ടുകള്‍ 17.50 ലക്ഷം കോടി. നവംബര്‍ എട്ടിന് പിന്‍വലിച്ചത് 15.5 ലക്ഷം കോടിയോളം വരുന്ന 500 രൂപ, 1000 രൂപ നോട്ടുകള്‍. ഡിസംബര്‍ 10 വരെയുള്ള കണക്കു പ്രകാരം പുതുതായി അച്ചടിച്ച് ഇറക്കിയത് അഞ്ചു ലക്ഷം കോടിയുടെ നോട്ടുകള്‍. ഡിസംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ പ്രതീക്ഷിക്കാവുന്നത് പരമാവധി മൂന്നു ലക്ഷം കോടി നോട്ടുകള്‍.

നോട്ട് അസാധുവാക്കല്‍ വഴിയുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കത്തില്‍ ആവശ്യപ്പെട്ടത് 50 ദിവസത്തെ സാവകാശമാണ്. എന്നാല്‍ പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തില്‍ എല്ലായിനം കറന്‍സി നോട്ടുകളും കൂടി 10 ലക്ഷം കോടിയോളം വിനിമയത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നോട്ട് അടിക്കാന്‍ നടപ്പുവര്‍ഷത്തേക്ക് 8,000 ടണ്‍ പ്രത്യേക കടലാസ് ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിലാണ് ധനമന്ത്രാലയം.

പിന്‍വലിച്ച മുഴുവന്‍ നോട്ടുകള്‍ക്കും പകരം നോട്ട് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫലത്തില്‍ പിന്‍വലിച്ചതിന്റെ മൂന്നിലൊന്നു കറന്‍സി നോട്ടുകളുടെ കുറവ് വിനിമയത്തില്‍ ഉണ്ടാകും. അഞ്ചു ലക്ഷം കോടി വരുന്ന ഈ കറന്‍സിയെ ഡിജിറ്റല്‍ പേമെന്റ് മാര്‍ഗത്തിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതേസമയം കറന്‍സി നോട്ടിന്റെ നിയന്ത്രണം സര്‍ക്കാറിന്റെ പക്കലാണെങ്കില്‍, ഡിജിറ്റല്‍ വിനിമയം നിയന്ത്രിക്കുന്നത് സ്വകാര്യ കമ്പനികളായിരിക്കും.

അസാധുവാക്കിയ 15.5 ലക്ഷം കോടി നോട്ടുകളില്‍ 13 ലക്ഷം കോടിയും ഇതിനകം ബാങ്കുകളില്‍ തിരിച്ചത്തെിയെന്നാണ് കണക്കാക്കുന്നത്. ബാക്കി വരുന്നതില്‍ ഒന്നര ലക്ഷം കോടിയോളം ഇനിയുള്ള ദിവസങ്ങളില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെടും. ഒരു ലക്ഷം കോടി നോട്ടുകള്‍ ബാങ്കില്‍ തിരിച്ചത്തെില്ലെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്. തുടക്കത്തില്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചത് നാലു ലക്ഷം കോടി വരെ തിരിച്ചത്തെില്ലെന്നാണ്. ഉദ്ദേശിച്ചത്ര കള്ളപ്പണം കറന്‍സിയായി സൂക്ഷിച്ചിട്ടില്ലെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x