ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ കള്ളപ്പണം പിടിക്കുന്നതിനു വേണ്ടി മാത്രമല്ല നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റല്‍ ഇന്ത്യ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ തയ്യാറെടുപ്പാണിതെന്നും മാറ്റങ്ങളെ സ്വീകരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും മോദി ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ നടത്തിയ പരിവര്‍ത്തന്‍ റാലിയില്‍ പറഞ്ഞു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഡിജിറ്റല്‍ ഇന്ത്യയാവാന്‍ രാജ്യം തയ്യാറായിക്കഴിഞ്ഞതായും മോദി പറഞ്ഞു.
നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തില്‍ അവകാശപ്പെട്ടതു പോലെയുള്ള കള്ളപ്പണം പിടിക്കല്‍ ഉണ്ടായില്ലെന്ന വിമര്‍ശം ശക്തമാവുന്നതിനിടെയാണ് കള്ളപ്പണം പിടിക്കലിനേക്കാള്‍ കൂടുതല്‍ ഡിജിറ്റല്‍ പണ കൈമാറ്റത്തില്‍ ഊന്നി പ്രധാനമന്ത്രി നരേന്ദ്രമോദി ബി.ജെ.പി റാലിയില്‍ പ്രസംഗിച്ചത്. ഇന്ത്യ ദരിദ്രരുടെയും വിദ്യാഭ്യാസമില്ലാത്തവരുടെയും രാജ്യമാണെന്നാണ് ചിലരുടെ വാദം. പക്ഷേ അമേരിക്കപോലും ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്യുമ്പോള്‍ വോട്ടിങ്ങ് യന്ത്രത്തില്‍ വോട്ട് ചെയ്ത രാജ്യമാണ് ഇന്ത്യ. 40 കോടി സ്മാര്‍ട്ട് ഫോണുകളുള്ള ഇന്ത്യയില്‍ അത്രയും പേര്‍ക്കെങ്കിലും ഡിജിറ്റല്‍ പണം കൈമാറ്റത്തിലേക്ക് മാറാന്‍ കഴിയും. അഴിമതിക്കെതിരെയുള്ള പോരാട്ടമാണിതെന്നും 70 വര്‍ഷത്തെ രോഗത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുകയാണെന്നും പ്രസംഗത്തില്‍ നരേന്ദ്രമോദി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.