
ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്നും ഒഴിവായി. തലനാരിഴയ്ക്കാണ് വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപെട്ടത്. എയര്‍ ഇന്ത്യ -ഇന്‍ഡിഗോ വിമാനങ്ങളാണ് കൂട്ടിയിടിയില്‍ നിന്ന് രക്ഷപെട്ടത്. ലാന്‍ഡ് ചെയ്യുകയായിരുന്ന വിമാനത്തിന്റെ പൈലറ്റ് ഇതേ സമയം റണ്‍വേയില്‍ മറ്റൊരു വിമാനം കണ്ടതോടെ വീണ്ടും വിമാനം പറത്തിയതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.
122 പേരാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ഉണ്ടായിരുന്നത്. എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ഗോവ വിമാനം റണ്‍വേ 28ല്‍ നിന്ന് പകല്‍ 11.15നാണ് പുറപ്പെടാന്‍ ഒരുങ്ങിയത്. എന്നാല്‍ വിമാനം അടിയന്തിരമായി തിരികെ ബേയിലേക്ക് മടക്കിവിടാന്‍ എയര്‍ ട്രാഫിക് കണ്ട്രോളര് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് 27 മിനിട്ടിനു ശേഷം ഇന്‍ഡിഗോയുടെ റാഞ്ചി-ഡല്‍ഹി വിമാനം അതേ റണ്‍വേയില്‍ വന്നിറങ്ങി. റണ്‍വേയുടെ മറുവശത്ത് എയര്‍ ഇന്ത്യ വിമാനം കണ്ട പൈലറ്റ് സ്റ്റാന്റേഡ് ഓപ്പറേറ്റിങ് പ്രൊസീജര്‍ പ്രകാരം വിമാനം വീണ്ടും ആകാശത്തേക്ക് ഉയര്‍ത്തിയാണ് അപകടം ഒഴിവാക്കിയത്.
പുറപ്പെടാനുള്ള അനുവാദം ലഭിച്ചതിനെ തുടര്‍ന്ന് റണ്‍വേയിലേക്ക് പ്രവേശിച്ച എയര്‍ഇന്ത്യ, പിന്നാലെ ടേക്ക്ഓഫ് റദ്ദാക്കുന്നുവെന്ന് എടിസിയെ അറിയിക്കുകയും ചെയ്തു. പിന്നീട് 12.50നാണ് എയര്‍ഇന്ത്യ വിമാനം യാത്ര ആരംഭിച്ചത്. സംഭവത്തില്‍ എയര്‍ഇന്ത്യ അന്വേഷണം ആരംഭിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.