
ന്യൂഡല്‍ഹി: യുഎഇയില്‍ നിന്നും ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിരക്ക് ഇരട്ടിയാക്കിയത് എയര്‍ഇന്ത്യ പിന്‍വലിച്ചു. പഴയ നിരക്ക് തന്നെ തുടരും. പ്രവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് നടപടി.
മൃതദേഹങ്ങള്‍ ഭാരം തൂക്കി വിലപറഞ്ഞ് നാട്ടിലേക്ക് അയക്കുന്ന രീതിക്കെതിരെ വിമര്‍ശനം തുടരുന്നതിനിടെയായിരുന്നു ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്. ഒരു മൃതദേഹത്തിന് പെട്ടിയടക്കം നൂറ്റിഇരുപതു കിലോയോളം വരുമെന്നതിനാല്‍, പരമാവധി 1800 ദിര്‍ഹമായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ നിരക്ക് ഇരട്ടിയാക്കിയതോടെ ഇനി 4,000 ദിര്‍ഹത്തോളം നല്‍കേണ്ടിവരുമെന്നത് പ്രതിഷേധത്തിനിടയാക്കി. ഇതുകൂടാതെ, ഹാന്ഡ്ലിങ് നിരക്ക് കിലോയ്ക്ക് രണ്ട് ദിര്‍ഹവും അധികം നല്‍കേണ്ടി വരുമായിരുന്നു.
മൃതദേഹം തൂക്കി നിരക്കേര്‍പ്പെടുത്തുന്നത് ഒഴിവാക്കി, 30 വയസിന് താഴെയുള്ളവര്‍ക്ക് 1000 ദിര്‍ഹവും അതിനു മുകളിലുള്ളവര്‍ക്ക് 1500 ദിര്‍ഹവും നിശ്ചിത ഫീസ് ഈടാക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.