തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കാനാകും. വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വിമാനക്കമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് സര്‍വീസ് പുനരാരംഭിക്കാനാകുമെന്ന വിലയിരുത്തല്‍. വിമാനത്താവളത്തിലെ സുരക്ഷ സൗകര്യം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഈ മാസം DGCA ക്ക് സമര്‍പ്പിക്കും.
കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വിമാനകമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് സുരക്ഷ നടപടികള്‍ വിലയിരുത്തിയത്. എയര്‍ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേസ് പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.
വലിയ വിമാനങ്ങള്‍ക്ക് ഉള്‍പ്പെടെ സര്‍വീസ് നടത്തുന്നതിനാവശ്യമായ എല്ലാ സുരക്ഷയും കരിപ്പൂരില്‍ തയ്യാറാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വിമാനകമ്പനി പ്രതിനിധികളെ അറിയിച്ചു. സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള അനുമതിക്കായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് കരിപ്പൂരില്‍ നിന്നും അന്തിമ റിപ്പോര്‍ട്ട് ഈ മാസം 15 ഓടെ സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഡി.ജി.സി.എ സര്‍വീസിനുള്ള അനുമതി നല്‍കുക.
ഓഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.